1അനന്തരം യിസ്രായേൽമക്കളുടെ സൎവ്വസഭയും ഒന്നാം മാസം സീൻമരുഭൂമിയിൽ എത്തി, ജനം കാദേശിൽ പാൎത്തു; അവിടെവെച്ചു മിൎയ്യാം മരിച്ചു; അവിടെ അവളെ അടക്കം ചെയ്തു. 2ജനത്തിന്നു കുടിപ്പാൻ വെള്ളം ഉണ്ടായിരുന്നില്ല; അപ്പോൾ അവർ മോശെക്കും അഹരോന്നും വിരോധമായി കൂട്ടം കൂടി. 3ജനം മോശെയോടു കലഹിച്ചു: ഞങ്ങളുടെ സഹോദരന്മാർ യഹോവയുടെ സന്നിധിയിൽ മരിച്ചപ്പോൾ ഞങ്ങളും മരിച്ചുപോയിരുന്നുവെങ്കിൽ കൊള്ളായിരുന്നു. 4ഞങ്ങളും ഞങ്ങളുടെ മൃഗങ്ങളും ഇവിടെ കിടന്നു ചാകേണ്ടതിന്നു നിങ്ങൾ യഹോവയുടെ സഭയെ ഈ മരുഭൂമിയിൽ കൊണ്ടുവന്നതു എന്തു? 5ഈ വല്ലാത്ത സ്ഥലത്തു ഞങ്ങളെ കൊണ്ടുവരുവാൻ നിങ്ങൾ മിസ്രയീമിൽനിന്നു ഞങ്ങളെ പുറപ്പെടുവിച്ചതു എന്തിന്നു? ഇവിടെ വിത്തും അത്തിപ്പഴവും മുന്തിരിപ്പഴവും മാതളപ്പഴവും ഇല്ല; കുടിപ്പാൻ വെള്ളവുമില്ല എന്നു പറഞ്ഞു. 6എന്നാറെ മോശെയും അഹരോനും സഭയുടെ മുമ്പില്നിന്നു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ ചെന്നു കവിണ്ണുവീണു; യഹോവയുടെ തേജസ്സു അവൎക്കു പ്രത്യക്ഷമായി. 7യഹോവ മോശെയോടു: നിന്റെ വടി എടുത്തു നീയും സഹോദരനായ അഹരോനും സഭയെ വിളിച്ചുകൂട്ടി അവർ കാൺകെ പാറയോടു കല്പിക്ക. 8എന്നാൽ അതു വെള്ളംതരും; പാറയിൽ നിന്നു അവൎക്കു വെള്ളം പുറപ്പെടുവിച്ചു ജനത്തിന്നും അവരുടെ കന്നുകാലികൾക്കും കുടിപ്പാൻ കൊടുക്കേണം എന്നു അരുളിച്ചെയ്തു. 9തന്നോടു കല്പിച്ചതുപോലെ മോശെ യഹോവയുടെ സന്നിധിയിൽനിന്നു വടി എടുത്തു. 10മോശെയും അഹരോനും പാറയുടെ അടുക്കൽ സഭയെ വിളിച്ചുകൂട്ടി അവരോടു: മത്സരികളേ, കേൾപ്പിൻ; ഈ പാറയിൽനിന്നു ഞങ്ങൾ നിങ്ങൾക്കുവേണ്ടി വെള്ളം പുറപ്പെടുവിക്കുമോ എന്നു പറഞ്ഞു. 11മോശെ കൈ ഉയൎത്തി വടികൊണ്ടു പാറയെ രണ്ടു പ്രാവശ്യം അടിച്ചു; വളരെ വെള്ളം പുറപ്പെട്ടു; ജനവും അവരുടെ കന്നുകാലികളും കുടിച്ചു. 12പിന്നെ യഹോവ മോശെയോടും അഹരോനോടും: നിങ്ങൾ യിസ്രായേൽമക്കൾ കാണ്കെ എന്നെ ശുദ്ധീകരിപ്പാൻ തക്കവണ്ണം എന്നെ വിശ്വസിക്കാതിരുന്നതുകൊണ്ടു നിങ്ങൾ ഈ സഭയെ ഞാൻ അവൎക്കു കൊടുത്തിരിക്കുന്ന ദേശത്തേക്കു കൊണ്ടുപോകയില്ല എന്നു അരുളിച്ചെയ്തു. 13ഇതു യിസ്രായേൽമക്കൾ യഹോവയോടു കലഹിച്ചതും അവർ അവരിൽ ശുദ്ധീകരിക്കപ്പെട്ടതുമായ കലഹജലം. 14അനന്തരം മോശെ കാദേശില്നിന്നു എദോംരാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു പറയിച്ചതു: നിന്റെ സഹോദരനായ യിസ്രായേൽ ഇപ്രകാരം പറയുന്നു: 15ഞങ്ങൾക്കുണ്ടായ കഷ്ടതയൊക്കെയും നീ അറിഞ്ഞിരിക്കുന്നുവല്ലോ; ഞങ്ങളുടെ പിതാക്കന്മാർ മിസ്രയീമിൽ പോയി ഏറിയ കാലം പാൎത്തു: മിസ്രയീമ്യർ ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും പീഡിപ്പിച്ചു. 16ഞങ്ങൾ യഹോവയോടു നിലവിളിച്ചപ്പോൾ അവൻ ഞങ്ങളുടെ നിലവിളി കേട്ടു ഒരു ദൂതനെ അയച്ചു ഞങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു; ഞങ്ങൾ നിന്റെ അതിരിങ്കലുള്ള പട്ടണമായ കാദേശിൽ എത്തിയിരിക്കുന്നു. 17ഞങ്ങൾ നിന്റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവദിക്കേണമേ. ഞങ്ങൾ വയലിലോ മുന്തിരിത്തോട്ടത്തിലോ കയറുകയില്ല; കിണറ്റിലെ വെള്ളം കുടിക്കയുമില്ല. ഞങ്ങൾ രാജപാതയില്കൂടി തന്നേ നടക്കും; 18നിന്റെ അതിർ കഴിയുംവരെ ഇടത്തോട്ടോ വലത്തോട്ടോ തിരികയുമില്ല. എദോം അവനോടു: നീ എന്റെ നാട്ടില്കൂടി കടക്കരുതു: കടന്നാൽ ഞാൻ വാളുമായി നിന്റെ നേരെ പുറപ്പെടും എന്നു പറഞ്ഞു. 19അതിന്നു യിസ്രായേൽമക്കൾ അവനോടു: ഞങ്ങൾ പെരുവഴിയില്കൂടി പൊയ്ക്കൊള്ളാം; ഞാനും എന്റെ കന്നുകാലിയും നിന്റെ വെള്ളം കുടിച്ചുപോയാൽ അതിന്റെ വിലതരാം; കാല്നടയായി കടന്നു പോകേണമെന്നല്ലാതെ മറ്റൊന്നും എനിക്കു വേണ്ടാ എന്നു പറഞ്ഞു. 20അതിന്നു അവൻ നീ കടന്നുപോകരുതു എന്നു പറഞ്ഞു. എദോം ബഹുസൈന്യത്തോടും ബലമുള്ള കയ്യോടും കൂടെ അവന്റെ നേരെ പുറപ്പെട്ടു. 21ഇങ്ങനെ എദോം തന്റെ അതിരിൽകൂടി കടന്നുപോകുവാൻ യിസ്രായേലിനെ സമ്മതിച്ചില്ല. യിസ്രായേൽ അവനെ വിട്ടു ഒഴിഞ്ഞുപോയി. 22പിന്നെ യിസ്രായേൽമക്കളുടെ സൎവ്വസഭയും കാദേശില്നിന്നു യാത്ര പുറപ്പെട്ടു ഹോർപൎവ്വതത്തിൽ എത്തി. 23എദോംദേശത്തിന്റെ അതിരിങ്കലുള്ള ഹോർപൎവ്വതത്തിൽവെച്ചു യഹോവ മോശെയോടും അഹരോനോടും അരുളിച്ചെയ്തതു: 24അഹരോൻ തന്റെ ജനത്തോടു ചേരും; കലഹജലത്തിങ്കൽ നിങ്ങൾ എന്റെ കല്പന മറുത്തതുകൊണ്ടു ഞാൻ യിസ്രായേൽമക്കൾക്കു കൊടുത്തിരിക്കുന്ന ദേശത്തേക്കു അവൻ കടക്കയില്ല. 25അഹരോനെയും അവന്റെ മകനായ എലെയാസാരിനെയും കൂട്ടി അവരെ ഹോർപൎവ്വതത്തിൽ കൊണ്ടു ചെന്നു 26അഹരോന്റെ വസ്ത്രം ഊരി അവന്റെ മകനായ എലെയാസാരിനെ ധരിപ്പിക്കേണം; അഹരോൻ അവിടെവെച്ചു മരിച്ചു തന്റെ ജനത്തോടു ചേരും. 27യഹോവ കല്പിച്ചതുപോലെ മോശെ ചെയ്തു; സൎവ്വസഭയും കാൺകെ അവർ ഹോർപൎവ്വത്തിൽ കയറി. 28മോശെ അഹരോന്റെ വസ്ത്രം ഊരി അവന്റെ മകനായ എലെയാസാരിനെ ധരിപ്പിച്ചു; അഹരോൻ അവിടെ പൎവ്വതത്തിന്റെ മുകളിൽവെച്ചു മരിച്ചു; മോശെയും എലെയാസാരും പൎവ്വതത്തിൽനിന്നു ഇറങ്ങിവന്നു. 29അഹരോൻ മരിച്ചുപോയി എന്നു സഭയെല്ലാം അറിഞ്ഞപ്പോൾ യിസ്രായേൽഗൃഹം ഒക്കെയും അഹരോനെക്കുറിച്ചു മുപ്പതു ദിവസം വിലാപിച്ചുകൊണ്ടിരുന്നു