1എന്നാൽ ഞാൻ മതിൽ പണിതു; ആ കാലത്തു പടിവാതിലുകൾക്കു കതകുകൾ വെച്ചിരുന്നില്ലെങ്കിലും അറ്റകുറ്റം ഒന്നും ശേഷിപ്പില്ലെന്നു സൻബല്ലത്തും തോബീയാവും അരാബ്യനായ ഗേശെമും ഞങ്ങളുടെ മറ്റു ശത്രുക്കളും കേട്ടപ്പോൾ 2സൻബല്ലത്തും ഗേശെമും എന്റെ അടുക്കൽ ആളയച്ചു: വരിക; നാം ഓനോസമഭൂമിയിലെ ഒരു ഗ്രാമത്തിൽ യോഗംകൂടുക എന്നു പറയിച്ചു. എന്നോടു ദോഷം ചെയ്‌വാനായിരുന്നു അവർ നിരൂപിച്ചതു. 3ഞാൻ അവരുടെ അടുക്കലേക്കു ദൂതന്മാരെ അയച്ചു: ഞാൻ ഒരു വലിയ വേല ചെയ്തുവരുന്നു; എനിക്കു അങ്ങോട്ടു വരുവാൻ കഴിവില്ല; ഞാൻ വേല വിട്ടു നിങ്ങളുടെ അടുക്കൽ വരുന്നതിനാൽ അതിന്നു മിനക്കേടു വരുത്തുന്നതു എന്തിന്നു എന്നു പറയിച്ചു. 4അവർ നാലു പ്രാവശ്യം ഇങ്ങനെ എന്റെ അടുക്കൽ ആളയച്ചു; ഞാനും ഈ വിധം തന്നേ മറുപടി പറഞ്ഞയച്ചു. 5സൻബല്ലത്ത് അങ്ങനെ തന്നേ അഞ്ചാം പ്രാവശ്യം തന്റെ ഭൃത്യനെ, തുറന്നിരിക്കുന്ന ഒരു എഴുത്തുമായി എന്റെ അടുക്കൽ അയച്ചു. 6അതിൽ എഴുതിയിരുന്നതു: നീയും യെഹൂദന്മാരും മത്സരിപ്പാൻ ഭാവിക്കുന്നു; അതുകൊണ്ടാകുന്നു നീ മതിൽ പണിയുന്നതു; നീ അവൎക്കു രാജാവാകുവാൻ വിചാരിക്കുന്നു എന്നത്രേ വൎത്തമാനം. 7യെഹൂദയിൽ ഒരു രാജാവു ഉണ്ടെന്നു നിന്നെക്കുറിച്ചു യെരൂശലേമിൽ പ്രസംഗിപ്പാൻ നീ പ്രവാചകന്മാരെ നിയമിച്ചിരിക്കുന്നു എന്നിങ്ങനെ ജാതികളുടെ ഇടയിൽ ഒരു കേൾവി ഉണ്ടു; ഗശ്മൂവും അങ്ങനെ പറയുന്നു. രാജാവും ഇപ്പോൾ ഈ കേൾവി കേൾക്കും; ആകയാൽ വരിക നാം തമ്മിൽ ആലോചന ചെയ്ക. 8അതിന്നു ഞാൻ അവന്റെ അടുക്കൽ ആളയച്ചു: നീ പറയുന്നതുപോലെയുള്ള കാൎയ്യം ഒന്നും നടക്കുന്നില്ല; അതു നീ സ്വമേധയാ സങ്കല്പിച്ചതാകുന്നു എന്നു പറയിച്ചു. 9വേല നടക്കാതവണ്ണം അവരുടെ ധൈൎയ്യം ക്ഷയിച്ചു പോകേണമെന്നു പറഞ്ഞു അവർ ഒക്കെയും ഞങ്ങളെ ഭയപ്പെടുത്തുവാൻ നോക്കി. ആകയാൽ ദൈവമേ, എന്നെ ധൈൎയ്യപ്പെടുത്തേണമേ. 10പിന്നെ ഞാൻ മെഹേതബേലിന്റെ മകനായ ദെലായാവിന്റെ മകൻ ശെമയ്യാവിന്റെ വീട്ടിൽ ചെന്നു; അവൻ കതകടെച്ചു അകത്തിരിക്കയായിരുന്നു; നാം ഒരുമിച്ചു ദൈവാലയത്തിൽ മന്ദിരത്തിന്നകത്തു കടന്നു വാതിൽ അടെക്കുക; നിന്നെ കൊല്ലുവാൻ വരുന്നുണ്ടു; നിന്നെ കൊല്ലുവാൻ അവർ രാത്രിയിൽ വരും എന്നു പറഞ്ഞു. 11അതിന്നു ഞാൻ: എന്നെപ്പോലെയുള്ള ഒരാൾ ഓടിപ്പോകുമോ? എന്നെപ്പോലെയുള്ള ഒരുത്തൻ ജീവരക്ഷെക്കായി മന്ദിരത്തിലേക്കു പോകുമോ? ഞാൻ പോകയില്ല എന്നു പറഞ്ഞു. 12ദൈവം അവനെ അയച്ചിട്ടില്ല; തോബീയാവും സൻബല്ലത്തും അവന്നു കൂലി കൊടുത്തിരുന്നതുകൊണ്ടു അവൻ എനിക്കു വിരോധമായി ആ പ്രവചനം പറഞ്ഞതേയുള്ളു എന്നു എനിക്കു മനസ്സിലായി. 13ഞാൻ ഭയപ്പെട്ടു അങ്ങനെ പ്രവൎത്തിച്ചു പാപം ചെയ്യേണ്ടതിന്നും എന്നെ ദുഷിക്കത്തക്കവണ്ണം അപവാദത്തിന്നു കാരണം കിട്ടേണ്ടതിന്നും അവർ അവന്നു കൂലികൊടുത്തിരുന്നു. 14എന്റെ ദൈവമേ, തോബീയാവും സൻബല്ലത്തും ചെയ്ത ഈ പ്രവൃത്തികൾക്കു തക്കവണ്ണം അവരേയും നോവദ്യാ എന്ന പ്രവാചകിയെയും എന്നെ ഭയപ്പെടുത്തുവാൻ നോക്കിയ മറ്റു പ്രവാചകന്മാരെയും ഓൎക്കേണമേ. 15ഇങ്ങനെ മതിൽ അമ്പത്തിരണ്ടു ദിവസം പണിതു എലൂൽമാസം ഇരുപത്തഞ്ചാം തിയ്യതി തീൎത്തു. 16ഞങ്ങളുടെ സകലശത്രുക്കളും അതു കേട്ടപ്പോൾ ഞങ്ങളുടെ ചുറ്റുമുള്ള ജാതികൾ ആകെ ഭയപ്പെട്ടു; അവർ തങ്ങൾക്കു തന്നേ അല്പന്മാരായി തോന്നി; ഈ പ്രവൃത്തി ഞങ്ങളുടെ ദൈവത്തിന്റെ സഹായത്താൽ സാദ്ധ്യമായി എന്നു അവർ ഗ്രഹിച്ചു. 17ആ കാലത്തു യെഹൂദാപ്രഭുക്കന്മാർ തോബീയാവിന്നു അനേകം എഴുത്തു അയക്കുകയും തോബീയാവിന്റെ എഴുത്തു അവൎക്കു വരികയും ചെയ്തു. 18അവൻ ആരഹിന്റെ മകനായ ശെഖന്യാവിന്റെ മരുമകൻ ആയിരുന്നതുകൊണ്ടും അവന്റെ മകൻ യോഹാനാൻ ബേരെഖ്യാവിന്റെ മകനായ മെശുല്ലാമിന്റെ മകളെ വിവാഹം ചെയ്തിരുന്നതുകൊണ്ടും യെഹൂദയിൽ അനേകർ അവനുമായി സത്യബന്ധം ചെയ്തിരുന്നു. 19അത്രയുമല്ല, അവർ അവന്റെ ഗുണങ്ങളെ എന്റെ മുമ്പാകെ പ്രസ്താവിക്കയും എന്റെ വാക്കുകളെ അവന്റെ അടുക്കൽ ചെന്നറിയിക്കയും ചെയ്തു. അതുകൊണ്ടു എന്നെ ഭയപ്പെടുത്തുവാൻ തോബീയാവു എഴുത്തു അയച്ചുകൊണ്ടിരുന്നു.