1രക്തപാതകങ്ങളുടെ പട്ടണത്തിന്നു അയ്യോ കഷ്ടം! അതു മുഴുവനും വ്യാജവും അപഹാരവും നിറഞ്ഞിരിക്കുന്നു; കവൎച്ച വിട്ടുപോകുന്നതുമില്ല. 2ചമ്മട്ടിയുടെ ഒച്ച; ചക്രങ്ങൾ കിരുകിരുക്കുന്ന ശബ്ദം; പായുന്ന കുതിരകൾ; ഓടുന്ന രഥങ്ങൾ! 3കുതിരകയറുന്ന കുതിരച്ചേവകർ; ജ്വലിക്കുന്ന വാൾ; മിന്നുന്ന കുന്തം; അനേകനിഹതന്മാർ; അനവധി ശവങ്ങൾ; പിണങ്ങൾക്കു കണക്കില്ല; അവർ പിണങ്ങൾ തടഞ്ഞു വീഴുന്നു. 4പരസംഗംകൊണ്ടു ജാതികളെയും ക്ഷുദ്രപ്രയോഗംകൊണ്ടു വംശങ്ങളെയും വില്ക്കുന്നവളായി ക്ഷുദ്രനൈപുണ്യവും സൌന്ദൎയ്യവുമുള്ള വേശ്യയുടെ പരസംഗബഹുത്വംനിമിത്തം തന്നേ ഇങ്ങനെ ഭവിച്ചതു. 5ഞാൻ നിന്റെനേരെ വരും, ഞാൻ നിന്റെ വസ്ത്രാഗ്രങ്ങളെ നിന്റെ മുഖംവരെ പൊക്കി ജാതികളെ നിന്റെ നഗ്നതയും രാജ്യങ്ങളെ നിന്റെ നാണിടവും കാണിക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു. 6ഞാൻ അമേദ്ധ്യം നിന്റെമേൽ എറിഞ്ഞു നിന്നെ കുത്സിതയും നിന്ദാവിഷയവുമാക്കും. 7അങ്ങനെ നിന്നെ കാണുന്ന ഏവരും നിന്നെ വിട്ടു ഓടി: നീനെവേ ശൂന്യമായിക്കിടക്കുന്നു; ആർ അവളോടു സഹതാപം കാണിക്കും; ഞാൻ എവിടെനിന്നു നിനക്കു ആശ്വാസകന്മാരെ അന്വേഷിക്കേണ്ടു എന്നു പറയും. 8നദികളുടെ ഇടയിൽ ഇരിക്കുന്നതും ചുറ്റും വെള്ളം ഉള്ളതും സമുദ്രം വാടയും സമുദ്രം മതിലും ആയിരിക്കുന്നതുമായ നോ-അമ്മോനെക്കാൾ നീ ഉത്തമ ആകുന്നുവോ? 9കൂശും മിസ്രയീമും അവളുടെ ബലമായിരുന്നു; അതു സീമയില്ലാത്തതായിരുന്നു; പൂത്യരും ലൂബ്യരും നിന്റെ സഹായകന്മാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. 10എന്നിട്ടും അവൾ ബദ്ധയായി പ്രവാസത്തിലേക്കു പോകേണ്ടിവന്നു; അവളുടെ പൈതങ്ങളെ അവർ സകലവീഥികളുടെയും തലെക്കൽവെച്ചു തകൎത്തുകളഞ്ഞു; അവളുടെ മാന്യന്മാൎക്കു അവർ ചീട്ടിട്ടു, അവളുടെ സകലമഹാന്മാരെയും ചങ്ങലകൊണ്ടു ബന്ധിച്ചുകളഞ്ഞു. 11അങ്ങനെ നീയും ലഹരിപിടിച്ചു ബോധംകെട്ടു വീഴും; നീയും ശത്രുനിമിത്തം ഒരു അഭയസ്ഥാനം അന്വേഷിക്കും. 12നിന്റെ കോട്ടകൾ ഒക്കെയും തലപ്പഴത്തോടുകൂടിയ അത്തിവൃക്ഷങ്ങൾപോലെയാകും; കുലുക്കിയാൽ അവ തിന്നുന്നവന്റെ വായിൽതന്നേ വീഴും. 13നിന്റെ ജനം നിന്റെ നടുവിൽ പെണ്ണുങ്ങൾ ആകുന്നു; നിന്റെ ദേശത്തിന്റെ വാതിലുകൾ നിന്റെ ശത്രുക്കൾക്കു വിസ്താരമായി തുറന്നുകിടക്കുന്നു; നിന്റെ ഓടാമ്പലുകൾ തീക്കു ഇരയായ്തീൎന്നിരിക്കുന്നു. 14നിരോധത്തിന്നു വേണ്ടി വെള്ളം കോരിക്കൊൾക; നിന്റെ കൊത്തളങ്ങളെ ഉറപ്പിക്ക; ചെളിയിൽ ചെന്നു കളിമണ്ണു ചവിട്ടുക; ഇഷ്ടകയച്ചു പിടിക്ക! 15അവിടെ തീ നിന്നെ ദഹിപ്പിച്ചുകളയും; വാൾ നിന്നെ ഛേദിച്ചു വിട്ടിൽ എന്നപോലെ നിന്നെ തിന്നുകളയും; വിട്ടിൽ എന്നപോലെ നിന്നെ തന്നേ പെരുക്കുക; വെട്ടുക്കിളി എന്നപോലെ നിന്നെത്തന്നേ പെരുക്കുക. 16നിന്റെ വൎത്തകന്മാരെ നീ ആകാശത്തിലെ നക്ഷത്രങ്ങളെക്കാൾ വൎദ്ധിപ്പിച്ചുവല്ലൊ; വിട്ടിൽ പടംകഴിച്ചു പറന്നുപോകുന്നു. 17നിന്റെ പ്രഭുക്കന്മാർ വെട്ടുക്കിളികൾപോലെയും നിന്റെ സേനാധിപതിമാർ ശീതമുള്ള ദിവസത്തിൽ മതിലുകളിന്മേൽ പറ്റുന്ന വിട്ടിൽകൂട്ടംപോലെയും ആകുന്നു; സൂൎയ്യൻ ഉദിക്കുമ്പോൾ അവ പറന്നുപോകുന്നു; അവ ചെന്നിരിക്കുന്ന സ്ഥലം ആരും അറിയുന്നില്ല. 18അശ്ശൂർരാജാവേ, നിന്റെ ഇടയന്മാർ ഉറങ്ങുന്നു; നിന്റെ കുലീനന്മാർ വിശ്രമിച്ചു കിടക്കുന്നു; നിന്റെ ജനം പൎവ്വതങ്ങളിൽ ചിതറിയിരിക്കുന്നു; അവരെ കൂട്ടിച്ചേൎപ്പാൻ ആരുമില്ല. 19നിന്റെ കേടിന്നു ഉപശാന്തി ഇല്ല; നിന്റെ മുറിവു വിഷമമാകുന്നു; നിന്റെ വൎത്തമാനം കേൾക്കുന്ന ഏവരും നിന്നെക്കുറിച്ചു കൈകൊട്ടും; ആരുടെ മേലാകുന്നു നിന്റെ ദുഷ്ടത ഇടവിടാതെ കവിഞ്ഞുവരാതിരുന്നതു?