1യഹോവ യാക്കോബിനോടു മനസ്സലിഞ്ഞു യിസ്രായേലിനെ വീണ്ടും തിരഞ്ഞെടുത്തു സ്വദേശത്തു അവരെ പാൎപ്പിക്കും; അന്യജാതിക്കാരും അവരോടു യോജിച്ചു യാക്കോബ് ഗൃഹത്തോടു ചേൎന്നുകൊള്ളും. 2ജാതികൾ അവരെ കൂട്ടി അവരുടെ സ്ഥലത്തേക്കു കൊണ്ടുവരും; യിസ്രായേൽ ഗൃഹം അവരെ യഹോവയുടെ ദേശത്തു ദാസന്മാരായും ദാസിമാരായും അടക്കിക്കൊള്ളും; തങ്ങളെ ബദ്ധന്മാരാക്കിയവരെ അവർ ബദ്ധന്മാരാക്കുകയും തങ്ങളെ പീഡിപ്പിച്ചവരെ വാഴുകയും ചെയ്യും. 3യഹോവ നിന്റെ വ്യസനവും നിന്റെ കഷ്ടതയും നീ ചെയ്യേണ്ടിവന്ന നിന്റെ കഠിനദാസ്യവും നീക്കി നിനക്കു വിശ്രാമം നല്കുന്ന നാളിൽ 4നീ ബാബേൽരാജാവിനെക്കുറിച്ചു ഈ പാട്ടു ചൊല്ലും: പീഡിപ്പിക്കുന്നവൻ എങ്ങനെ ഇല്ലാതെയായി! സ്വൎണ്ണനഗരം എങ്ങനെ മുടിഞ്ഞുപോയി! 5യഹോവ ദുഷ്ടന്മാരുടെ വടിയും വാഴുന്നവരുടെ ചെങ്കോലും ഒടിച്ചുകളഞ്ഞു. 6വംശങ്ങളെ ഇടവിടാതെ ക്രോധത്തോടെ അടിക്കയും ആൎക്കും അടുത്തുകൂടാത്ത ഉപദ്രവത്താൽ ജാതികളെ കോപത്തോടെ ഭരിക്കയും ചെയ്തവനെ തന്നേ. 7സൎവ്വഭൂമിയും വിശ്രമിച്ചു സ്വസ്ഥമായിരിക്കുന്നു; അവർ ആൎത്തുപാടുന്നു. 8സരളവൃക്ഷങ്ങളും ലെബാനോനിലെ ദേവദാരുക്കളും നിന്നെക്കുറിച്ചു സന്തോഷിച്ചു: നീ വീണുകിടന്നതുമുതൽ ഒരു വെട്ടുകാരനും ഞങ്ങളുടെ നേരെ കയറിവരുന്നില്ല എന്നു പറയുന്നു. 9നിന്റെ വരവിങ്കൽ നിന്നെ എതിരേല്പാൻ താഴേ പാതാളം നിന്റെ നിമിത്തം ഇളകിയിരിക്കുന്നു; അതു നിന്നെച്ചൊല്ലി സകലഭൂപാലന്മാരുമായ പ്രേതന്മാരെ ഉണൎത്തുകയും ജാതികളുടെ സകലരാജാക്കന്മാരെയും സിംഹാസനങ്ങളിൽനിന്നു എഴുന്നേല്പിക്കയും ചെയ്തിരിക്കുന്നു. 10അവരൊക്കെയും നിന്നോടു: നീയും ഞങ്ങളെപ്പോലെ ബലഹീനനായോ? നീയും ഞങ്ങൾക്കു തുല്യനായ്തീൎന്നുവോ? എന്നു പറയും. 11നിന്റെ ആഡംബരവും വാദ്യഘോഷവും പാതാളത്തിലേക്കു ഇറങ്ങിപ്പോയി; നിന്റെ കീഴെ പുഴുക്കളെ വിരിച്ചിരിക്കുന്നു; കൃമികൾ നിനക്കു പുതെപ്പായിരിക്കുന്നു. 12അരുണോദയപുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജാതികളെ താഴ്ത്തിക്കളഞ്ഞവനേ, നീ എങ്ങനെ വെട്ടേറ്റു നിലത്തു വീണു! 13“ഞാൻ സ്വൎഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വെക്കും; ഉത്തരദിക്കിന്റെ അതൃത്തിയിൽ സമാഗമപൎവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും; 14ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ നീ ഹൃദയത്തിൽ പറഞ്ഞതു. 15എന്നാൽ നീ പാതാളത്തിലേക്കു, നാശകൂപത്തിന്റെ അടിയിലേക്കു തന്നേ വീഴും. 16നിന്നെ കാണുന്നവർ നിന്നെ ഉറ്റുനോക്കി: ഭൂമിയെ നടുക്കുകയും രാജ്യങ്ങളെ കുലുക്കുകയും 17ഭൂതലത്തെ മരുഭൂമിപോലെ ആക്കുകയും അതിലെ പട്ടണങ്ങളെ ഇടിച്ചുകളകയും തന്റെ ബദ്ധന്മാരെ വീട്ടിലേക്കു അഴിച്ചുവിടാതിരിക്കയും ചെയ്തവൻ ഇവനല്ലയോ എന്നു നിരൂപിക്കും. 18ജാതികളുടെ സകലരാജാക്കന്മാരും ഒട്ടൊഴിയാതെ താന്താന്റെ ഭവനത്തിൽ മഹത്വത്തോടെ കിടന്നുറങ്ങുന്നു. 19നിന്നെയോ നിന്ദ്യമായോരു ചുള്ളിയെപ്പോലെയും വാൾകൊണ്ടു കുത്തേറ്റു മരിച്ചു കുഴിയിലെ കല്ലുകളോളം ഇറങ്ങിയവരെക്കൊണ്ടു പൊതിഞ്ഞിരിക്കുന്നവനായി ചവിട്ടിമെതിച്ച ശവംപോലെയും നിന്റെ കല്ലറയിൽനിന്നു എറിഞ്ഞുകളഞ്ഞിരിക്കുന്നു. 20നീ നിന്റെ ദേശത്തെ നശിപ്പിച്ചു, നിന്റെ ജനത്തെ കൊന്നുകളഞ്ഞതുകൊണ്ടു നിനക്കു അവരെപ്പോലെ ശവസംസ്കാരം ഉണ്ടാകയില്ല; ദുഷ്ടന്മാരുടെ സന്തതിയുടെ പേർ എന്നും നിലനില്ക്കയില്ല. 21അവന്റെ മക്കൾ എഴുന്നേറ്റു ഭൂമിയെ കൈവശമാക്കുകയും ഭൂതലത്തിന്റെ ഉപരിഭാഗത്തെ പട്ടണങ്ങൾകൊണ്ടു നിറെക്കയും ചെയ്യാതിരിക്കേണ്ടതിന്നു അവൎക്കു അവരുടെ പിതാക്കന്മാരുടെ അകൃത്യംനിമിത്തം ഒരു കുലനിലം ഒരുക്കിക്കൊൾവിൻ. 22ഞാൻ അവൎക്കു വിരോധമായി എഴുന്നേല്ക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ബാബേലിൽനിന്നു പേരിനെയും ശേഷിപ്പിനെയും പുത്രനെയും പൌത്രനെയും ഛേദിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യുന്നു. 23ഞാൻ അതിനെ മുള്ളൻ പന്നിയുടെ അവകാശവും നീൎപ്പൊയ്കകളും ആക്കും; ഞാൻ അതിനെ നാശത്തിന്റെ ചൂലുകൊണ്ടു തൂത്തുവാരും എന്നും സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 24സൈന്യങ്ങളുടെ യഹോവ ആണയിട്ടു അരുളിച്ചെയ്യുന്നതു: ഞാൻ വിചാരിച്ചതുപോലെ സംഭവിക്കും; ഞാൻ നിൎണ്ണയിച്ചതുപോലെ നിവൃത്തിയാകും. 25എന്റെ ദേശത്തുവെച്ചു ഞാൻ അശ്ശൂരിനെ തകൎക്കും; എന്റെ പൎവ്വതങ്ങളിൽവെച്ചു അവനെ ചവിട്ടിക്കളയും; അങ്ങനെ അവന്റെ നുകം അവരുടെമേൽനിന്നു നീങ്ങും; അവന്റെ ചുമടു അവരുടെ തോളിൽനിന്നു മാറിപ്പോകും. 26സൎവ്വഭൂമിയെയും കുറിച്ചു നിൎണ്ണയിച്ചിരിക്കുന്ന നിൎണ്ണയം ഇതാകുന്നു; സകലജാതികളുടെയും മേൽ നീട്ടിയിരിക്കുന്ന കൈ ഇതു തന്നേ. 27സൈന്യങ്ങളുടെ യഹോവ നിൎണ്ണയിച്ചിരിക്കുന്നു; അതു ദുർബ്ബലമാക്കുന്നവനാർ? അവന്റെ കൈ നീട്ടിയിരിക്കുന്നു; അതു മടക്കുന്നവനാർ? 28ആഹാസ്‌രാജാവു മരിച്ച ആണ്ടിൽ ഈ പ്രവാചകം ഉണ്ടായി: 29സകലഫെലിസ്ത്യ ദേശവുമായുള്ളോവേ, നിന്നെ അടിച്ചവന്റെ വടി ഒടിഞ്ഞിരിക്കകൊണ്ടു നീ സന്തോഷിക്കേണ്ടാ; സൎപ്പത്തിന്റെ വേരിൽനിന്നു ഒരു അണലി പുറപ്പെടും; അതിന്റെ ഫലം, പറക്കുന്ന അഗ്നിസൎപ്പമായിരിക്കും. 30എളിയവരുടെ ആദ്യജാതന്മാർ മേയും; ദരിദ്രന്മാർ നിൎഭയമായി കിടക്കും; എന്നാൽ നിന്റെ വേരിനെ ഞാൻ ക്ഷാമംകൊണ്ടു മരിക്കുമാറാക്കും; നിന്റെ ശേഷിപ്പിനെ അവൻ കൊല്ലും. 31വാതിലേ, അലറുക; പട്ടണമേ നിലവിളിക്ക; സകല ഫെലിസ്ത്യദേശവുമായുള്ളോവേ, നീ അലിഞ്ഞുപോയി; വടക്കുനിന്നു ഒരു പുകവരുന്നു; അവന്റെ ഗണങ്ങളിൽ ഉഴന്നുനടക്കുന്ന ഒരുത്തനും ഇല്ല. 32ജാതികളുടെ ദൂതന്മാൎക്കു കിട്ടുന്ന മറുപടിയോ: യഹോവ സീയോനെ സ്ഥാപിച്ചിരിക്കുന്നു; അവിടെ അവന്റെ ജനത്തിലെ അരിഷ്ടന്മാർ ശരണം പ്രാപിക്കും എന്നത്രേ.