1യിസ്രായേലേ, നീ നിന്റെ ദൈവത്തെ വിട്ടു പരസംഗം ചെയ്തുനടക്കയും ധാന്യക്കളങ്ങളിൽ ഒക്കെയും വേശ്യാസമ്മാനം ആഗ്രഹിക്കയും ചെയ്തിരിക്കയാൽ നീ ശേഷം ജാതികളെപ്പോലെ ഘോഷത്തോടെ സന്തോഷിക്കരുതു. 2കളവും ചക്കും അവരെ പോഷിപ്പിക്കയില്ല, പുതുവീഞ്ഞു അതിൽ ഇല്ലാതെയാകും. 3അവർ യഹോവയുടെ ദേശത്തു പാൎക്കുകയില്ല; എഫ്രയീം മിസ്രയീമിലേക്കു മടങ്ങിപ്പോകയും അശ്ശൂരിൽവെച്ചു മലിനമായതു തിന്നുകയും ചെയ്യും. 4അവർ യഹോവെക്കു വീഞ്ഞുപകൎന്നു അൎപ്പിക്കയില്ല; അവരുടെ ഹനനയാഗങ്ങൾ അവന്നു പ്രസാദമായിരിക്കയുമില്ല; അവരുടെ അപ്പം അവൎക്കു വിലാപത്തിന്റെ അപ്പംപോലെയിരിക്കും; അതു തിന്നുന്നവനൊക്കെയും അശുദ്ധനായിത്തീരും; അവരുടെ അപ്പം വിശപ്പടക്കുവാൻ മാത്രം അവൎക്കു ഉതകും; അതു യഹോവയുടെ ആലയത്തിലേക്കു വരികയില്ല. 5സഭായോഗദിവസത്തിലും യഹോവയുടെ ഉത്സവദിവസത്തിലും നിങ്ങൾ എന്തു ചെയ്യും? 6അവർ നാശത്തിൽനിന്നു ഒഴിഞ്ഞുപോയാൽ മിസ്രയീം അവരെ കൂട്ടിച്ചേൎക്കും; മോഫ് അവരെ അടക്കംചെയ്യും; അവരുടെ വെള്ളികൊണ്ടുള്ള മനോഹരസാധനങ്ങൾ തൂവെക്കു അവകാശമാകും; മുള്ളുകൾ അവരുടെ കൂടാരങ്ങളിൽ ഉണ്ടാകും. 7സന്ദൎശനകാലം വന്നിരിക്കുന്നു; പ്രതികാരദിവസം അടുത്തിരിക്കുന്നു; നിന്റെ അകൃത്യബാഹുല്യവും മഹാദ്വേഷവുംനിമിത്തം പ്രവാചകൻ ഭോഷനും ആത്മപൂൎണ്ണൻ ഭ്രാന്തനും എന്നു യിസ്രായേൽ അറിയും. 8എഫ്രയീം എന്റെ ദൈവത്തിന്റെ നേരെ പതിയിരിക്കുന്നു; പ്രവാചകന്നോ അവന്റെ എല്ലാവഴികളിലും വേട്ടക്കാരന്റെ കണിയും അവന്റെ ദൈവത്തിന്റെ ആലയത്തിൽ പകയും നേരിടും. 9ഗിബെയയുടെ കാലത്തു എന്നപോലെ അവർ വഷളത്വത്തിൽ മുഴുകിയിരിക്കുന്നു; അവൻ അവരുടെ അകൃത്യം ഓൎത്തു അവരുടെ പാപം സന്ദൎശിക്കും. 10മരുഭൂമിയിൽ മുന്തിരിപ്പഴംപോലെ ഞാൻ യിസ്രായേലിനെ കണ്ടെത്തി; അത്തിവൃക്ഷത്തിൽ ആദ്യം ഉണ്ടായ തലക്കനിപോലെ ഞാൻ നിങ്ങളുടെ പിതാക്കന്മാരെ കണ്ടു; ബാൽ-പെയോരിൽ എത്തിയപ്പോൾ അവർ തങ്ങളെത്തന്നേ ലജ്ജാബിംബത്തിന്നു ഏല്പിച്ചു; അവരുടെ ഇഷ്ടദേവനെപ്പോലെ മ്ലേച്ഛതയുള്ളവരായ്തീൎന്നു. 11എഫ്രയീമിന്റെ മഹത്വം പ്രസവമോ ഗൎഭമോ ഗൎഭോല്പാദനമോ ഒന്നും ഇല്ലാതാകുംവണ്ണം ഒരു പക്ഷിയെപ്പോലെ പറന്നുപോകും. 12അവർ മക്കളെ വളൎത്തിയാലും ഞാൻ അവരെ ഒരുത്തനും ശേഷിക്കാതവണ്ണം മക്കളില്ലാത്തവരാക്കും; ഞാൻ അവരെ വിട്ടു മാറിപ്പോകുമ്പോൾ അവൎക്കു അയ്യോ കഷ്ടം! 13ഞാൻ എഫ്രയീമിനെ സോർവരെ കണ്ടെടത്തോളം അതു മനോഹരസ്ഥലത്തുള്ളോരു നടുതല ആകുന്നു; എങ്കിലും എഫ്രയീം തന്റെ മക്കളെ ഘാതകന്റെ അടുക്കൽ പുറത്തു കൊണ്ടുചെല്ലേണ്ടിവരും. 14യഹോവേ, അവൎക്കു കൊടുക്കേണമേ; നീ എന്തുകൊടുക്കും? അലസിപ്പോകുന്ന ഗൎഭവും വരണ്ട മുലയും അവൎക്കു കൊടുക്കേണമേ. 15അവരുടെ ദുഷ്ടതയൊക്കെയും ഗില്ഗാലിൽ സംഭവിച്ചു; അവിടെവെച്ചു അവർ എനിക്കു വെറുപ്പായി; അവരുടെ പ്രവൃത്തികളുടെ ദുഷ്ടതനിമിത്തം ഞാൻ ഇനി അവരെ സ്നേഹിക്കാതെ എന്റെ ആലയത്തിൽനിന്നു അവരെ നീക്കിക്കളയും; അവരുടെ സകലപ്രഭുക്കന്മാരും മത്സരികൾ അത്രേ. 16എഫ്രയീമിന്നു പുഴുക്കുത്തു പിടിച്ചു; അവരുടെ വേർ ഉണങ്ങിപ്പോയി; അവർ ഫലം കായിക്കയില്ല; അവർ പ്രസവിച്ചാലും ഞാൻ അവരുടെ ഇഷ്ടകരമായ ഗൎഭഫലത്തെ കൊന്നുകളയും. 17അവർ എന്റെ ദൈവത്തെ അനുസരിക്കായ്കകൊണ്ടു അവൻ അവരെ തള്ളിക്കളയും; അവർ ജാതികളുടെ ഇടയിൽ ഉഴന്നു നടക്കേണ്ടിവരും.