1താൻ യാക്കോബിന്നു മക്കളെ പ്രസവിക്കുന്നില്ല എന്നു റാഹേൽ കണ്ടു തന്റെ സഹോദരിയോടു അസൂയപ്പെട്ടു യാക്കോബിനോടു: എനിക്കു മക്കളെ തരേണം; അല്ലെങ്കിൽ ഞാൻ മരിച്ചുപോകും എന്നു പറഞ്ഞു. 2അപ്പോൾ യാക്കോബിന്നു റാഹേലിനോടു കോപം ജ്വലിച്ചു: നിനക്കു ഗൎഭഫലം തരാതിരിക്കുന്ന ദൈവത്തിന്റെ സ്ഥാനത്തോ ഞാൻ എന്നു പറഞ്ഞു. 3അതിന്നു അവൾ: എന്റെ ദാസി ബിൽഹാ ഉണ്ടല്ലോ; അവളുടെ അടുക്കൽ ചെല്ലുക; അവൾ എന്റെ മടിയിൽ പ്രസവിക്കട്ടെ; അവളാൽ എനിക്കും മക്കൾ ഉണ്ടാകും എന്നു പറഞ്ഞു. 4അങ്ങനെ അവൾ തന്റെ ദാസി ബിൽഹയെ അവന്നു ഭാൎയ്യയായി കൊടുത്തു; യാക്കോബ് അവളുടെ അടുക്കൽ ചെന്നു. 5ബിൽഹാ ഗൎഭംധരിച്ചു യാക്കോബിന്നു ഒരു മകനെ പ്രസവിച്ചു. 6അപ്പോൾ റാഹേൽ: ദൈവം എനിക്കു ന്യായം നടത്തി എന്റെ അപേക്ഷ കേട്ടു എനിക്കു ഒരു മകനെ തന്നു എന്നു പറഞ്ഞു; അതുകൊണ്ടു അവന്നു ദാൻ എന്നു പേരിട്ടു. 7റാഹേലിന്റെ ദാസി ബിൽഹാ പിന്നെയും ഗൎഭംധരിച്ചു യാക്കോബിന്നു രണ്ടാമതൊരു മകനെ പ്രസവിച്ചു. 8ഞാൻ എന്റെ സഹോദരിയോടു വലിയോരു പോർ പൊരുതു ജയിച്ചുമിരിക്കുന്നു എന്നു റാഹേൽ പറഞ്ഞു അവന്നു നഫ്താലി എന്നു പേരിട്ടു. 9തനിക്കു പ്രസവം നിന്നുപോയി എന്നു ലേയാ കണ്ടാറെ തന്റെ ദാസി സില്പയെ വിളിച്ചു അവളെ യാക്കോബിന്നു ഭാൎയ്യയായി കൊടുത്തു. 10ലേയയുടെ ദാസി സില്പാ യാക്കോബിന്നു ഒരു മകനെ പ്രസവിച്ചു. 11അപ്പോൾ ലേയാ: ഭാഗ്യം എന്നു പറഞ്ഞു അവന്നു ഗാദ് എന്നു പേരിട്ടു. 12ലേയയുടെ ദാസി സില്പാ യാക്കോബിന്നു രണ്ടാമതു ഒരു മകനെ പ്രസവിച്ചു. 13ഞാൻ ഭാഗ്യവതി; സ്ത്രീകൾ എന്നെ ഭാഗ്യവതിയെന്നു പറയും എന്നു ലേയാ പറഞ്ഞു അവന്നു ആശേർ എന്നു പേരിട്ടു. 14കോതമ്പുകൊയിത്തുകാലത്തു രൂബേൻ പുറപ്പെട്ടു വയലിൽ ദൂദായിപ്പഴം കണ്ടു തന്റെ അമ്മയായ ലേയയുടെ അടുക്കൽ കൊണ്ടുവന്നു. റാഹേൽ ലേയയോടു: നിന്റെ മകന്റെ ദൂദായിപ്പഴം കുറെ എനിക്കു തരേണം എന്നു പറഞ്ഞു. 15അവൾ അവളോടു: നീ എന്റെ ഭൎത്താവിനെ എടുത്തതു പോരയോ? എന്റെ മകന്റെ ദൂദായിപ്പഴവും കൂടെ വേണമോ എന്നു പറഞ്ഞതിന്നു റാഹേൽ: ആകട്ടെ; നിന്റെ മകന്റെ ദൂദായിപ്പഴത്തിന്നു വേണ്ടി ഇന്നു രാത്രി അവൻ നിന്നോടുകൂടെ ശയിച്ചുകൊള്ളട്ടേ എന്നു പറഞ്ഞു. 16യാക്കോബ് വൈകുന്നേരം വയലിൽനിന്നു വരുമ്പോൾ ലേയാ അവനെ എതിരേറ്റു ചെന്നു: നീ എന്റെ അടുക്കൽ വരേണം; എന്റെ മകന്റെ ദൂദായിപ്പഴം കൊണ്ടു ഞാൻ നിന്നെ കൂലിക്കു വാങ്ങിയിരിക്കുന്നു എന്നു പറഞ്ഞു; അന്നു രാത്രി അവൻ അവളോടുകൂടെ ശയിച്ചു. 17ദൈവം ലേയയുടെ അപേക്ഷ കേട്ടു; അവൾ ഗൎഭം ധരിച്ചു യാക്കോബിന്നു അഞ്ചാമതു ഒരു മകനെ പ്രസവിച്ചു. 18അപ്പോൾ ലേയാ: ഞാൻ എന്റെ ദാസിയെ എന്റെ ഭൎത്താവിന്നു കൊടുത്തതുകൊണ്ടു ദൈവം എനിക്കു കൂലി തന്നു എന്നു പറഞ്ഞു അവന്നു യിസ്സാഖാർ എന്നു പേരിട്ടു. 19ലേയാ പിന്നെയും ഗൎഭം ധരിച്ചു, യാക്കോബിന്നു ആറാമതു ഒരു മകനെ പ്രസവിച്ചു; 20ദൈവം എനിക്കു ഒരു നല്ലദാനം തന്നിരിക്കുന്നു; ഇപ്പോൾ എന്റെ ഭൎത്താവു എന്നോടുകൂടെ വസിക്കും; ഞാൻ അവന്നു ആറു മക്കളെ പ്രസവിച്ചുവല്ലോ എന്നു ലേയാ പറഞ്ഞു അവന്നു സെബൂലൂൻ എന്നു പേരിട്ടു. 21അതിന്റെ ശേഷം അവൾ ഒരു മകളെ പ്രസവിച്ചു അവൾക്കു ദീനാ എന്നു പേരിട്ടു. 22ദൈവം റാഹേലിനെ ഓൎത്തു; ദൈവം അവളുടെ അപേക്ഷ കേട്ടു അവളുടെ ഗൎഭത്തെ തുറന്നു. 23അവൾ ഗൎഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു: ദൈവം എന്റെ നിന്ദ നീക്കിക്കളഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. 24യഹോവ എനിക്കു ഇനിയും ഒരു മകനെ തരുമെന്നും പറഞ്ഞു അവന്നു യോസേഫ് എന്നു പേരിട്ടു. 25റാഹേൽ യോസേഫിനെ പ്രസവിച്ചശേഷം യാക്കോബ് ലാബാനോടു: ഞാൻ എന്റെ സ്ഥലത്തേക്കും ദേശത്തേക്കും പോകുവാൻ എന്നെ അയക്കേണം. 26ഞാൻ നിന്നെ സേവിച്ചതിന്റെ പ്രതിഫലമായ എന്റെ ഭാൎയ്യമാരേയും മക്കളെയും എനിക്കു തരേണം; ഞാൻ പോകട്ടെ; ഞാൻ നിന്നെ സേവിച്ച സേവ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. 27ലാബാൻ അവനോടു: നിനക്കു എന്നോടു ദയ ഉണ്ടെങ്കിൽ പോകരുതേ; നിന്റെ നിമിത്തം യഹോവ എന്നെ അനുഗ്രഹിച്ചു എന്നു എനിക്കു ബോദ്ധ്യമായിരിക്കുന്നു. 28നിനക്കു എന്തു പ്രതിഫലം വേണം എന്നു പറക; ഞാൻ തരാം എന്നു പറഞ്ഞു. 29അവൻ അവനോടു: ഞാൻ നിന്നെ എങ്ങനെ സേവിച്ചു എന്നും നിന്റെ ആട്ടിൻകൂട്ടം എന്റെ പക്കൽ എങ്ങനെ ഇരുന്നു എന്നും നീ അറിയുന്നു. 30ഞാൻ വരുംമുമ്പെ നിനക്കു അല്പമേ ഉണ്ടായിരുന്നുള്ളു; ഇപ്പോൾ അതു അത്യന്തം വൎദ്ധിച്ചിരിക്കുന്നു; ഞാൻ കാൽ വെച്ചേടത്തൊക്കെയും യഹോവ നിന്നെ അനുഗ്രഹിച്ചിരിക്കുന്നു. ഇനി എന്റെ സ്വന്തഭവനത്തിന്നുവേണ്ടി ഞാൻ എപ്പോൾ കരുതും എന്നും പറഞ്ഞു. 31ഞാൻ നിനക്കു എന്തു തരേണം എന്നു അവൻ ചോദിച്ചതിന്നു യാക്കോബ് പറഞ്ഞതു: നീ ഒന്നും തരേണ്ടാ; ഈ കാൎയ്യം നീ ചെയ്തുതന്നാൽ ഞാൻ നിന്റെ ആട്ടിൻ കൂട്ടത്തെ ഇനിയും മേയിച്ചു പാലിക്കാം. 32ഞാൻ ഇന്നു നിന്റെ എല്ലാകൂട്ടങ്ങളിലും കൂടി കടന്നു, അവയിൽനിന്നു പുള്ളിയും മറുവുമുള്ള ആടുകളെ ഒക്കെയും ചെമ്മരിയാടുകളിൽ കറുത്തതിനെയൊക്കെയും കോലാടുകളിൽ പുള്ളിയും മറുവുമുള്ളതിനെയും വേർതിരിക്കാം; അതു എന്റെ പ്രതിഫലമായിരിക്കട്ടെ. 33നാളെ ഒരിക്കൽ എന്റെ പ്രതിഫലം സംബന്ധിച്ചു നീ നോക്കുവാൻ വരുമ്പോൾ എന്റെ നീതി തെളിവായിരിക്കും; കോലാടുകളിൽ പുള്ളിയും മറുവുമില്ലാത്തതും ചെമ്മരിയാടുകളിൽ കറുത്തനിറമില്ലാത്തതും എല്ലാം മോഷ്ടിച്ചതായി എണ്ണാം. 34അതിന്നു ലാബാൻ: നീ പറഞ്ഞതുപോലെ ആകട്ടെ എന്നു പറഞ്ഞു. 35അന്നു തന്നേ അവൻ വരയും മറുവുമുള്ള മുട്ടാടുകളെയും പുള്ളിയും മറുവുമുള്ള പെൺകോലാടുകളെ ഒക്കെയും വെണ്മയുള്ളതിനെ ഒക്കെയും ചെമ്മരിയാടുകളിൽ കറുത്തനിറമുള്ളതിനെ ഒക്കെയും വേർതിരിച്ചു അവന്റെ പുത്രന്മാരുടെ കയ്യിൽ ഏല്പിച്ചു. 36അവൻ തനിക്കും യാക്കോബിന്നും ഇടയിൽ മൂന്നു ദിവസത്തെ വഴിയകലം വെച്ചു; ലാബാന്റെ ശേഷമുള്ള ആട്ടിൻകൂട്ടങ്ങളെ യാക്കോബ് മേയിച്ചു. 37എന്നാൽ യാക്കോബ് പുന്നവൃക്ഷത്തിന്റെയും ബദാംവൃക്ഷത്തിന്റെയും അരിഞ്ഞിൽവൃക്ഷത്തിന്റെയും പച്ചക്കൊമ്പുകളെ എടുത്തു അവയിൽ വെള്ള കാണത്തക്കവണ്ണം വെള്ളവരയായി തോലുരിച്ചു. 38ആടുകൾ കുടിപ്പാൻ വന്നപ്പോൾ അവൻ, താൻ തോലുരിച്ച കൊമ്പുകളെ പാത്തികളിലും വെള്ളം പകരുന്ന തൊട്ടികളിലും ആടുകളുടെ മുമ്പിൽ വെച്ചു; അവ വെള്ളം കുടിപ്പാൻ വന്നപ്പോൾ ചനയേറ്റു. 39ആടുകൾ കൊമ്പുകളെ കണ്ടുകൊണ്ടു ചനയേറ്റു വരയും പുള്ളിയും മറുവുമുള്ള കുട്ടികളെ പെറ്റു. 40ആ ആട്ടിൻകുട്ടികളെ യാക്കോബ് വേർതിരിച്ചു ആടുകളെ ലാബാന്റെ ആടുകളിൽ വരയും മറുവുമുള്ള എല്ലാറ്റിന്നും അഭിമുഖമായി നിൎത്തി; തന്റെ സ്വന്തകൂട്ടങ്ങളെ ലാബാന്റെ ആടുകളോടു ചേൎക്കാതെ വേറെയാക്കി. 41ബലമുള്ള ആടുകൾ ചനയേല്ക്കുമ്പോഴൊക്കെയും കൊമ്പുകളെ കണ്ടുകൊണ്ടു ചനയേൽക്കേണ്ടതിന്നു യാക്കോബ് ആ കൊമ്പുകളെ പാത്തികളിൽ ആടുകളുടെ കണ്ണിന്നു മുമ്പിൽ വെച്ചു. 42ബലമില്ലാത്ത ആടുകൾ ചനയേല്ക്കുമ്പോൾ അവയെ വെച്ചില്ല; അങ്ങനെ ബലമില്ലാത്തവ ലാബാന്നും ബലമുള്ളവ യാക്കോബിന്നും ആയിത്തീൎന്നു. 43അവൻ മഹാസമ്പന്നനായി അവന്നു വളരെ ആടുകളും ദാസീദാസന്മാരും ഒട്ടകങ്ങളും കഴുതകളും ഉണ്ടാകയും ചെയ്തു.