1യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അകത്തെ പ്രാകാരത്തിന്റെ കിഴക്കോട്ടു ദൎശനമുള്ള ഗോപുരം വേലയുള്ള ആറു ദിവസവും അടെച്ചിരിക്കേണം; ശബ്ബത്തുനാളിലോ അതു തുറന്നിരിക്കേണം; അമാവാസ്യദിവസത്തിലും അതു തുറന്നിരിക്കേണം. 2എന്നാൽ പ്രഭു പുറത്തുനിന്നു ആ ഗോപുരത്തിന്റെ പൂമുഖംവഴിയായി കടന്നു ചെന്നു, ഗോപുരത്തിന്റെ മുറിച്ചുവരിന്നരികെ നില്ക്കേണം; പുരോഹിതൻ അവന്റെ ഹോമയാഗവും സമാധാനയാഗവും അൎപ്പിക്കുമ്പോൾ അവൻ ഗോപുരത്തിന്റെ ഉമ്മരപ്പടിക്കൽ നമസ്കരിക്കേണം; പിന്നെ അവൻ പുറത്തേക്കു പോകേണം: എന്നാൽ ഗോപുരം സന്ധ്യവരെ അടെക്കാതെയിരിക്കേണം. 3ദേശത്തെ ജനം ശബ്ബത്തുകളിലും അമാവാസികളിലും ഈ ഗോപുരപ്രവേശനത്തിങ്കൽ യഹോവയുടെ സന്നിധിയിൽ നമസ്കരിക്കേണം. 4പ്രഭു ശബ്ബത്തുനാളിൽ യഹോവെക്കു ഹോമയാഗമായി ഊനമില്ലാത്ത ആറു കുഞ്ഞാടിനെയും ഊനമില്ലാത്ത ഒരു മുട്ടാടിനെയും അൎപ്പിക്കേണം. 5ഭോജനയാഗമായി അവൻ മുട്ടാടിന്നു ഒരു ഏഫയും കുഞ്ഞാടുകൾക്കു തന്റെ പ്രാപ്തിപോലെയുള്ള ഭോജനയാഗവും ഏഫ ഒന്നിന്നു ഒരു ഹീൻ എണ്ണവീതവും അൎപ്പിക്കേണം. 6അമാവാസിദിവസത്തിലോ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ആറു കുഞ്ഞാടിനെയും ഒരു മുട്ടാടിനേയും അൎപ്പിക്കേണം; ഇവയും ഊനമില്ലാത്തവ ആയിരിക്കേണം. 7ഭോജനയാഗമായി അവൻ കാളെക്കു ഒരു ഏഫയും മുട്ടാടിന്നു ഒരു ഏഫയും കുഞ്ഞാടുകൾക്കു തന്റെ പ്രാപ്തിപോലെയുള്ളതും ഏഫ ഒന്നിന്നു ഒരു ഹീൻ എണ്ണവീതവും അൎപ്പിക്കേണം. 8പ്രഭു വരുമ്പോൾ അവൻ ഗോപുരത്തിന്റെ പൂമുഖംവഴിയായി കടക്കയും ആ വഴിയായി തന്നേ പുറത്തേക്കു പോകയും വേണം. 9എന്നാൽ ദേശത്തെ ജനം ഉത്സവങ്ങളിൽ യഹോവയുടെ സന്നിധിയിൽ വരുമ്പോൾ വടക്കെഗോപുരംവഴിയായി നമസ്കരിപ്പാൻ വരുന്നവൻ തെക്കെഗോപുരം വഴിയായി പുറത്തേക്കു പോകയും തെക്കെ ഗോപുരംവഴിയായി വരുന്നവൻ വടക്കെ ഗോപുരം വഴിയായി പുറത്തേക്കു പോകയും വേണം; താൻ വന്ന ഗോപുരംവഴിയായി മടങ്ങിപ്പോകാതെ അതിന്നെതിരെയുള്ളതിൽകൂടി പുറത്തേക്കു പോകേണം. 10അവർ വരുമ്പോൾ പ്രഭുവും അവരുടെ മദ്ധ്യേ വരികയും അവർ പോകുമ്പോൾ അവനുംകൂടെ പോകയും വേണം. 11വിശേഷദിവസങ്ങളിലും ഉത്സവങ്ങളിലും ഭോജനയാഗം കാളെക്കു ഒരു ഏഫയും മുട്ടാടിന്നു ഒരു ഏഫയും കുഞ്ഞാടുകൾക്കു തന്റെ പ്രാപ്തിപോലെയുള്ളതും ഏഫെക്കു ഒരു ഹീൻ എണ്ണയും വീതം ആയിരിക്കേണം. 12എന്നാൽ പ്രഭു സ്വമേധാദാനമായ ഹോമയാഗമോ സ്വമേധാദാനമായ സമാധാനയാഗങ്ങളോ യഹോവെക്കു അൎപ്പിക്കുമ്പോൾ കിഴക്കോട്ടു ദൎശനമുള്ള ഗോപുരം അവന്നു തുറന്നുകൊടുക്കേണം; അവൻ ശബ്ബത്തുനാളിൽ ചെയ്യുന്നതുപോലെ തന്റെ ഹോമയാഗവും സമാധാനയാഗങ്ങളും അൎപ്പിക്കേണം; പിന്നെ അവൻ പുറത്തേക്കു പോകേണം; അവൻ പുറത്തേക്കു പോയ ശേഷം ഗോപുരം അടെക്കേണം. 13ഒരു വയസ്സു പ്രായമുള്ളതും ഊനമില്ലാത്തതുമായ ഒരു കുഞ്ഞാടിനെ നീ ദിനംപ്രതി യഹോവെക്കു ഹോമയാഗമായി അൎപ്പിക്കേണം; രാവിലെതോറും അതിനെ അൎപ്പിക്കേണം. 14അതിന്റെ ഭോജനയാഗമായി നീ രാവിലെതോറും ഏഫയിൽ ആറിലൊന്നും നേരിയ മാവു കുഴക്കേണ്ടതിന്നു ഹീനിൽ മൂന്നിലൊന്നു എണ്ണയും അൎപ്പിക്കേണം; അതു ഒരു ശാശ്വതനിയമമായി യഹോവെക്കുള്ള നിരന്തരഭോജനയാഗം. 15ഇങ്ങനെ അവർ രാവിലെതോറും നിരന്തരഹോമയാഗമായി കുഞ്ഞാടിനെയും ഭോജനയാഗത്തെയും എണ്ണയെയും അൎപ്പിക്കേണം. 16യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: പ്രഭു തന്റെ പുത്രന്മാരിൽ ഒരുത്തന്നു ഒരു ദാനം കൊടുക്കുന്നുവെങ്കിൽ അതു അവന്റെ അവകാശമായി അവന്റെ പുത്രന്മാൎക്കുള്ളതായിരിക്കേണം; അതു അവകാശമായി അവരുടെ കൈവശം ഇരിക്കേണം. 17എന്നാൽ അവൻ തന്റെ ദാസന്മാരിൽ ഒരുത്തന്നു തന്റെ അവകാശത്തിൽനിന്നു ഒരു ദാനം കൊടുക്കുന്നുവെങ്കിൽ അതു വിടുതലാണ്ടുവരെ അവന്നുള്ളതായിരിക്കേണം; പിന്നത്തേതിൽ അതു പ്രഭുവിന്നു തിരികെ ചേരേണം; അതിന്റെ അവകാശം അവന്റെ പുത്രന്മാൎക്കു തന്നേ ഇരിക്കേണം. 18പ്രഭു ജനത്തെ അവരുടെ അവകാശത്തിൽനിന്നു നീക്കി അവരുടെ അവകാശത്തിലൊന്നും അപഹരിക്കരുതു; എന്റെ ജനത്തിൽ ഓരോരുത്തനും താന്താന്റെ അവകാശം വിട്ടു ചിന്നിപ്പോകാതെയിരിപ്പാൻ അവൻ സ്വന്തഅവകാശത്തിൽനിന്നു തന്നേ തന്റെ പുത്രന്മാൎക്കു അവകാശം കൊടുക്കേണം. 19പിന്നെ അവൻ ഗോപുരത്തിന്റെ പാൎശ്വത്തിലുള്ള പ്രവേശനത്തിൽകൂടി എന്നെ വടക്കോട്ടു ദൎശനമുള്ളതായി, പുരോഹിതന്മാരുടെ വിശുദ്ധമണ്ഡപങ്ങളിലേക്കു കൊണ്ടുചെന്നു; അവിടെ ഞാൻ പടിഞ്ഞാറെ അറ്റത്തു ഒരു സ്ഥലം കണ്ടു. 20അവൻ എന്നോടു: പുരോഹിതന്മാർ അകൃത്യയാഗവും പാപയാഗവും പാകം ചെയ്യുന്നതും ഭോജനയാഗം ചുടുന്നതുമായ സ്ഥലം ഇതു ആകുന്നു; അവർ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന്നു അവയെ പുറത്തു, പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടു പോകാതെയിരിപ്പാൻ തന്നേ എന്നു അരുളിച്ചെയ്തു. 21പിന്നെ അവൻ എന്നെ പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുപോയി, പ്രാകാരത്തിന്റെ നാലു മൂലെക്കലും ചെല്ലുമാറാക്കി; പ്രാകാരത്തിന്റെ ഓരോ മൂലയിലും ഓരോ മുറ്റം ഉണ്ടായിരുന്നു. 22പ്രാകാരത്തിന്റെ നാലു മൂലയിലും നാല്പതു മുഴം നീളവും മുപ്പതു മുഴം വീതിയും ഉള്ള അടെക്കപ്പെട്ട മുറ്റങ്ങൾ ഉണ്ടായിരുന്നു; നാലു മൂലയിലും ഉള്ള അവ നാലിന്നും ഒരേ അളവായിരുന്നു. 23അവെക്കു നാലിന്നും ചുറ്റും ഒരു പന്തി കല്ലു കെട്ടിയിരുന്നു; ഈ കൽനിരകളുടെ കീഴെ ചുറ്റും അടുപ്പു ഉണ്ടാക്കിയിരുന്നു. 24അവൻ എന്നോടു: ഇവ ആലയത്തിന്റെ ശുശ്രൂഷകന്മാർ ജനത്തിന്റെ ഹനനയാഗം പാകം ചെയ്യുന്ന വെപ്പുപുരയാകുന്നു എന്നു അരുളിച്ചെയ്തു.