1എന്നാൽ മോശെ പൎവ്വതത്തിൽനിന്നു ഇറങ്ങിവരുവാൻ താമസിക്കുന്നു എന്നു ജനം കണ്ടപ്പോൾ ജനം അഹരോന്റെ അടുക്കൽ വന്നുകൂടി അവനോടു: നീ എഴുന്നേറ്റു, ഞങ്ങളുടെ മുമ്പിൽ നടക്കേണ്ടതിന്നു ഒരു ദൈവത്തെ ഉണ്ടാക്കി തരിക; ഞങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു കൊണ്ടുവന്ന പുരുഷനായ ഈ മോശെക്കു എന്തു ഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ലല്ലോ എന്നു പറഞ്ഞു. 2അഹരോൻ അവരോടു: നിങ്ങളുടെ ഭാൎയ്യമാരുടെയും പുത്രന്മാരുടെയും പുത്രിമാരുടെയും കാതിലെ പൊൻകുണുക്കു പറിച്ചു എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു പറഞ്ഞു. 3ജനം ഒക്കെയും തങ്ങളുടെ കാതിൽ നിന്നു പൊൻകുണുക്കു പറിച്ചു അഹരോന്റെ അടുക്കൽ കൊണ്ടുവന്നു. 4അവൻ അതു അവരുടെ കയ്യിൽനിന്നു വാങ്ങി, ഒരു കൊത്തുളികൊണ്ടു ഭാഷവരുത്തി ഒരു കാളക്കുട്ടിയെ വാൎത്തുണ്ടാക്കി. അപ്പോൾ അവർ: യിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം ആകുന്നു എന്നു പറഞ്ഞു. 5അഹരോൻ അതു കണ്ടാറെ അതിന്നു മുമ്പാകെ ഒരു യാഗപീഠം പണിതു: നാളെ യഹോവെക്കു ഒരു ഉത്സവം എന്നു വിളിച്ചു പറഞ്ഞു. 6പിറ്റെന്നാൾ അവർ അതികാലത്തു എഴുന്നേറ്റു ഹോമയാഗങ്ങൾ കഴിച്ചു സമാധാനയാഗങ്ങളും അൎപ്പിച്ചു; ജനം ഭക്ഷിപ്പാനും കുടിപ്പാനും ഇരുന്നു കളിപ്പാൻ എഴുന്നേറ്റു. 7അപ്പോൾ യഹോവ മോശെയോടു: നീ ഇറങ്ങിച്ചെല്ലുക; നീ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ജനം തങ്ങളെ തന്നേ വഷളാക്കിയിരിക്കുന്നു. 8ഞാൻ അവരോടു കല്പിച്ച വഴി അവർ വേഗത്തിൽ വിട്ടുമാറി ഒരു കാളക്കുട്ടിയെ വാൎത്തുണ്ടാക്കി നമസ്കരിച്ചു അതിന്നു യാഗം കഴിച്ചു: യിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം ആകുന്നു എന്നു പറയുന്നു എന്നു അരുളിച്ചെയ്തു. 9ഞാൻ ഈ ജനത്തെ നോക്കി, അതു ദുശ്ശാഠ്യമുള്ള ജനം ആകുന്നു എന്നു കണ്ടു. 10അതുകൊണ്ടു എന്റെ കോപം അവൎക്കു വിരോധമായി ജ്വലിച്ചു ഞാൻ അവരെ ദഹിപ്പിക്കേണ്ടതിന്നു എന്നെ വിടുക; നിന്നെ ഞാൻ വലിയോരു ജാതിയാക്കും എന്നും യഹോവ മോശെയോടു അരുളിച്ചെയ്തു. 11എന്നാൽ മോശെ തന്റെ ദൈവമായ യഹോവയോടു അപേക്ഷിച്ചു പറഞ്ഞതു: യഹോവേ, നീ മഹാബലംകൊണ്ടും ഭുജവീൎയ്യംകൊണ്ടും മിസ്രയിംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ജനത്തിന്നു വിരോധമായി നിന്റെ കോപം ജ്വലിക്കുന്നതു എന്തു? 12മലകളിൽവെച്ചു കൊന്നുകളവാനും ഭൂതലത്തിൽനിന്നു നശിപ്പിപ്പാനും അവരെ ദോഷത്തിന്നായി അവൻ കൊണ്ടുപോയി എന്നു മിസ്രയീമ്യരെക്കൊണ്ടു പറയിക്കുന്നതു എന്തിന്നു? നിന്റെ ഉഗ്രകോപം വിട്ടുതിരിഞ്ഞു നിന്റെ ജനത്തിന്നു വരുവാനുള്ള ഈ അനൎത്ഥത്തെക്കുറിച്ചു അനുതപിക്കേണമേ. 13നിന്റെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും യിസ്രായേലിനെയും ഓൎക്കേണമേ. ഞാൻ നിങ്ങളുടെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വൎദ്ധിപ്പിക്കയും ഞാൻ അരുളിച്ചെയ്ത ഈ ദേശം ഒക്കെയും നിങ്ങളുടെ സന്തതിക്കു കൊടുക്കയും അവർ അതിനെ എന്നേക്കും അവകാശമായി പ്രാപിക്കയും ചെയ്യുമെന്നു നീ നിന്നെക്കൊണ്ടു തന്നേ അവരോടു സത്യംചെയ്തുവല്ലോ. 14അപ്പോൾ യഹോവ തന്റെ ജനത്തിന്നു വരുത്തും എന്നു കല്പിച്ച അനൎത്ഥത്തെക്കുറിച്ചു അനുതപിച്ചു. 15മോശെ തിരിഞ്ഞു പൎവ്വതത്തിൽനിന്നു ഇറങ്ങി; സാക്ഷ്യത്തിന്റെ പലക രണ്ടും അവന്റെ കയ്യിൽ ഉണ്ടായിരുന്നു. പലക ഇപ്പുറവും അപ്പുറവുമായി ഇരുവശത്തും എഴുതിയതായിരുന്നു. 16പലക ദൈവത്തിന്റെ പണിയും പലകയിൽ പതിഞ്ഞ എഴുത്തു ദൈവത്തിന്റെ എഴുത്തും ആയിരുന്നു. 17ജനം ആൎത്തുവിളിക്കുന്ന ഘോഷം യോശുവ കേട്ടപ്പോൾ അവൻ മോശെയോടു: പാളയത്തിൽ യുദ്ധഘോഷം ഉണ്ടു എന്നു പറഞ്ഞു. 18അതിന്നു അവൻ: ജയിച്ചു ആൎക്കുന്നവരുടെ ഘോഷമല്ല, തോറ്റു നിലവിളിക്കുന്നവരുടെ നിലവിളിയുമല്ല, പ്രതിഗാനം ചെയ്യുന്നവരുടെ ഘോഷമത്രേ ഞാൻ കേൾക്കുന്നതു എന്നു പറഞ്ഞു. 19അവൻ പാളയത്തിന്നു സമീപിച്ചപ്പോൾ കാളക്കുട്ടിയെയും നൃത്തങ്ങളെയും കണ്ടു അപ്പോൾ മോശെയുടെ കോപം ജ്വലിച്ചു അവൻ പലകകളെ കയ്യിൽനിന്നു എറിഞ്ഞു പൎവ്വതത്തിന്റെ അടിവാരത്തുവെച്ചു പൊട്ടിച്ചുകളഞ്ഞു. 20അവർ ഉണ്ടാക്കിയിരുന്ന കാളക്കുട്ടിയെ അവൻ എടുത്തു തീയിൽ ഇട്ടു ചുട്ടു അരെച്ചു പൊടിയാക്കി വെള്ളത്തിൽ വിതറി യിസ്രായേൽമക്കളെ കുടിപ്പിച്ചു. 21മോശെ അഹരോനോടു: ഈ ജനത്തിന്മേൽ ഇത്രവലിയ പാപം വരുത്തുവാൻ അവർ നിന്നോടു എന്തു ചെയ്തു എന്നു ചോദിച്ചു. 22അതിന്നു അഹരോൻ പറഞ്ഞതു: യജമാനന്റെ കോപം ജ്വലിക്കരുതേ; ഈ ജനം ദോഷത്തിലേക്കു ചാഞ്ഞിരിക്കുന്നതെന്നു നീ അറിയുന്നുവല്ലോ. 23ഞങ്ങൾക്കു മുമ്പായി നടക്കേണ്ടതിന്നു ഒരു ദൈവത്തെ ഉണ്ടാക്കി തരേണം; ഞങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന പുരുഷനായ ഈ മോശെക്കു എന്തു ഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ലല്ലോ എന്നു അവർ എന്നോടു പറഞ്ഞു. 24ഞാൻ അവരോടു: പൊന്നുള്ളവർ അതു പറിച്ചെടുക്കട്ടെ എന്നു പറഞ്ഞു. അവർ അതു എന്റെ പക്കൽ തന്നു; ഞാൻ അതു തീയിൽ ഇട്ടു ഈ കാളക്കുട്ടി പുറത്തു വന്നു. 25അവരുടെ വിരോധികൾക്കു മുമ്പാകെ അവർ ഹാസ്യമാകത്തക്കവണ്ണം അഹരോൻ അവരെ അഴിച്ചുവിട്ടുകളകയാൽ ജനം കെട്ടഴിഞ്ഞവരായി എന്നു കണ്ടിട്ടു മോശെ പാളയത്തിന്റെ വാതിൽക്കൽ നിന്നുകൊണ്ടു: 26യഹോവയുടെ പക്ഷത്തിൽ ഉള്ളവൻ എന്റെ അടുക്കൽ വരട്ടെ എന്നു പറഞ്ഞു. എന്നാറെ ലേവ്യർ എല്ലാവരും അവന്റെ അടുക്കൽ വന്നുകൂടി. 27അവൻ അവരോടു: നിങ്ങൾ ഓരോരുത്തൻ താന്താന്റെ വാൾ അരെക്കു കെട്ടി പാളയത്തിൽകൂടി വാതിൽതോറും കടന്നു ഓരോരുത്തൻ താന്താന്റെ സഹോദരനെയും താന്താന്റെ സ്നേഹിതനെയും താന്താന്റെ കൂട്ടുകാരനെയും കൊന്നുകളവിൻ എന്നിങ്ങനെ യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു എന്നു പറഞ്ഞു. 28ലേവ്യർ മോശെ പറഞ്ഞതുപോലെ ചെയ്തു അന്നു ഏകദേശം മൂവായിരം പേർ വീണു. 29യഹോവ ഇന്നു നിങ്ങൾക്കു അനുഗ്രഹം നല്കേണ്ടതിന്നു നിങ്ങൾ ഇന്നു ഓരോരുത്തൻ താന്താന്റെ മകന്നും താന്താന്റെ സഹോദരന്നും വിരോധമായി യഹോവെക്കു നിങ്ങളെ തന്നേ ഏല്പിച്ചുകൊടുപ്പിൻ എന്നു മോശെ പറഞ്ഞു. 30പിറ്റെന്നാൾ മോശെ: നിങ്ങൾ ഒരു മഹാപാപം ചെയ്തിരിക്കുന്നു; ഇപ്പോൾ ഞാൻ യഹോവയുടെ അടുക്കൽ കയറിച്ചെല്ലും; പക്ഷേ നിങ്ങളുടെ പാപത്തിന്നുവേണ്ടി പ്രായശ്ചിത്തം വരുത്തുവാൻ എനിക്കു ഇടയാകും എന്നു പറഞ്ഞു. 31അങ്ങനെ മോശെ യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്നു പറഞ്ഞതു എന്തെന്നാൽ: അയ്യോ, ഈ ജനം മഹാപാതകം ചെയ്തു പൊന്നുകൊണ്ടു തങ്ങൾക്കു ഒരു ദൈവത്തെ ഉണ്ടാക്കിയിരിക്കുന്നു. 32എങ്കിലും നീ അവരുടെ പാപം ക്ഷമിക്കേണമേ; അല്ലെങ്കിൽ നീ എഴുതിയ നിന്റെ പുസ്തകത്തിൽനിന്നു എന്റെ പേർ മായിച്ചുകളയേണമേ. 33യഹോവ മോശെയോടു: എന്നോടു പാപം ചെയ്തവന്റെ പേർ ഞാൻ എന്റെ പുസ്തകത്തിൽനിന്നു മായിച്ചുകളയും. 34ആകയാൽ നീ പോയി ഞാൻ നിന്നോടു അരുളിച്ചെയ്ത ദേശത്തേക്കു ജനത്തെ കൂട്ടിക്കൊണ്ടു പോക; എന്റെ ദൂതൻ നിന്റെ മുമ്പിൽ നടക്കും. എന്നാൽ എന്റെ സന്ദൎശനദിവസത്തിൽ ഞാൻ അവരുടെ പാപം അവരുടെമേൽ സന്ദൎശിക്കും എന്നു അരുളിച്ചെയ്തു. 35അഹരോൻ ഉണ്ടാക്കിയ കാളക്കുട്ടിയെ ജനം ഉണ്ടാക്കിച്ചതാകകൊണ്ടു യഹോവ അവരെ ദണ്ഡിപ്പിച്ചു.