1അവർ എനിക്കു പുരോഹിതശുശ്രൂഷ ചെയ്‌വാൻ അവരെ ശുദ്ധീകരിക്കേണ്ടതിന്നു നീ അവൎക്കു ചെയ്യേണ്ടതു എന്തെന്നാൽ: ഒരു കാളക്കിടാവിനെയും ഊനമില്ലാത്ത രണ്ടു ആട്ടുകൊറ്റനെയും 2പുളിപ്പില്ലാത്ത അപ്പവും എണ്ണ ചേൎത്ത പുളിപ്പില്ലാത്ത ദോശകളും എണ്ണ പിരട്ടിയ പുളിപ്പില്ലാത്ത വടകളും എടുക്കേണം; കോതമ്പുമാവുകൊണ്ടു അവ ഉണ്ടാക്കേണം. 3അവ ഒരു കൊട്ടയിൽ വെച്ചു കാളയോടും രണ്ടു ആട്ടുകൊറ്റനോടുംകൂടെ കൊട്ടയിൽ കൊണ്ടുവരേണം. 4അഹരോനെയും അവന്റെ പുത്രന്മാരെയും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ വരുത്തി വെള്ളംകൊണ്ടു കഴുകേണം. 5പിന്നെ വസ്ത്രം എടുത്തു അഹരോനെ ഉള്ളങ്കിയും ഏഫോദിന്റെ അങ്കിയും ഏഫോദും പതക്കവും ധരിപ്പിച്ചു അവന്റെ അരെക്കു ഏഫോദിന്റെ നടുക്കെട്ടു കെട്ടേണം. 6അവന്റെ തലയിൽ മുടി വെച്ചു വിശുദ്ധപട്ടം മുടിമേൽ വെക്കേണം. 7പിന്നെ അഭിഷേകതൈലം എടുത്തു തലയിൽ ഒഴിച്ചു അവനെ അഭിഷേകം ചെയ്യേണം. 8അവന്റെ പുത്രന്മാരെയും കൊണ്ടുവന്നു അങ്കി ധരിപ്പിക്കേണം. 9അഹരോന്റെയും പുത്രന്മാരുടെയും അരെക്കു നടുക്കെട്ടു കെട്ടി അവൎക്കു തലപ്പാവു വെക്കേണം. പൌരോഹിത്യം അവൎക്കു നിത്യാവകാശമായിരിക്കേണം. പിന്നെ നീ അഹരോന്നും അവന്റെ പുത്രന്മാൎക്കും കരപൂരണം ചെയ്യേണം. 10നീ കാളയെ സമാഗമനകൂടാരത്തിന്റെ മുമ്പാകെ വരുത്തേണം; അഹരോനും അവന്റെ പുത്രന്മാരും കാളയുടെ തലമേൽ കൈവെക്കേണം. 11പിന്നെ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ മുമ്പാകെ കാളയെ അറുക്കേണം. 12കാളയുടെ രക്തം കുറെ എടുത്തു നിന്റെ വിരൽകൊണ്ടു യാഗപീഠത്തിന്റെ കൊമ്പുകളിന്മേൽ പുരട്ടി ശേഷമുള്ള രക്തം ഒക്കെയും യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കേണം. 13കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സു ഒക്കെയും കരളിന്മേൽ ഉള്ള വപയും മൂത്രപിണ്ഡം രണ്ടും അവയുടെ മേലുള്ള മേദസ്സും എടുത്തു യാഗപീഠത്തിന്മേൽ വെച്ചു ദഹിപ്പിക്കേണം. 14കാളയുടെ മാംസവും തോലും ചാണകവും പാളയത്തിന്നു പുറത്തു തീയിൽ ഇട്ടു ചുട്ടുകളയേണം. 15ഇതു പാപയാഗം. പിന്നെ ഒരു ആട്ടുകൊറ്റനെ എടുക്കേണം; അഹരോനും അവന്റെ പുത്രന്മാരും ആട്ടുകൊറ്റന്റെ തലമേൽ കൈവെക്കേണം. 16ആട്ടുകൊറ്റനെ അറുത്തു അതിന്റെ രക്തം എടുത്തു യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം. 17ആട്ടുകൊറ്റനെ ഖണ്ഡംഖണ്ഡമായി മുറിച്ചു അതിന്റെ കുടലും കാലും കഴുകി ഖണ്ഡങ്ങളുടെ മേലും അതിന്റെ തലയുടെ മേലും വെക്കേണം. 18ആട്ടുകൊറ്റനെ മുഴുവനും യാഗപീഠത്തിന്മേൽ വെച്ചു ദഹിപ്പിക്കേണം. ഇതു യഹോവെക്കു ഹോമയാഗം, യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗം തന്നേ. 19പിന്നെ നീ മറ്റെ ആട്ടുകൊറ്റനെ എടുക്കേണം; അഹരോനും അവന്റെ പുത്രന്മാരും ആട്ടുകൊറ്റന്റെ തലമേൽ കൈ വെക്കേണം. 20ആട്ടുകൊറ്റനെ അറുത്തു അതിന്റെ രക്തം കുറേ എടുത്തു അഹരോന്റെ വലത്തെ കാതിന്നും അവന്റെ പുത്രന്മാരുടെ വലത്തെ കാതിന്നും അവരുടെ വലത്തെ കയ്യുടെ പെരുവിരലിന്നും വലത്തെ കാലിന്റെ പെരുവിരലിന്നും പുരട്ടി രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം. 21പിന്നെ നീ യാഗപീഠത്തിന്മേലുള്ള രക്തവും അഭിഷേകതൈലവും കുറേശ്ശ എടുത്തു അഹരോന്റെമേലും അവന്റെ വസ്ത്രത്തിന്മേലും അവന്റെ പുത്രന്മാരുടെമേലും അവരുടെ വസ്ത്രത്തിന്മേലും തളിക്കേണം; ഇങ്ങനെ അവനും അവന്റെ വസ്ത്രവും അവന്റെ പുത്രന്മാരും അവരുടെ വസ്ത്രവും ശുദ്ധീകരിക്കപ്പെടും. 22അതു കരപൂരണത്തിന്റെ ആട്ടുകൊറ്റൻ ആകകൊണ്ടു നീ അതിന്റെ മേദസ്സും തടിച്ച വാലും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കരളിന്മേലുള്ള വപയും മൂത്രപിണ്ഡം രണ്ടും അവയുടെ മേലുള്ള മേദസ്സും 23വലത്തെ കൈക്കുറകും യഹോവയുടെ മുമ്പാകെ വെച്ചിരിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ കൊട്ടയിൽനിന്നു ഒരു അപ്പവും എണ്ണ പകൎന്ന അപ്പമായ ഒരു ദോശയും ഒരു വടയും എടുക്കേണം. 24അതു ഒക്കെയും അഹരോന്റെ കയ്യിലും അവന്റെ പുത്രന്മാരുടെ കയ്യിലും വെച്ചു യഹോവയുടെ സന്നിധിയിൽ നീരാജനാൎപ്പണമായി നീരാജനം ചെയ്യേണം. 25പിന്നെ അവരുടെ കയ്യിൽ നിന്നു അവ വാങ്ങി യാഗപീഠത്തിന്മേൽ ഹോമയാഗത്തിന്നു മീതെ യഹോവയുടെ സന്നിധിയിൽ സൌരഭ്യവാസനയായി ദഹിപ്പിക്കേണം; ഇതു യഹോവെക്കു ദഹനയാഗം. 26പിന്നെ അഹരോന്റെ കരപൂരണത്തിന്നുള്ള ആട്ടുകൊറ്റന്റെ നെഞ്ചു എടുത്തു യഹോവയുടെ സന്നിധിയിൽ നീരാജനാൎപ്പണമായി നീരാജനം ചെയ്യേണം; അതു നിന്റെ ഓഹരിയായിരിക്കും. 27അഹരോന്റെയും അവന്റെ പുത്രന്മാരുടെയും കരപൂരണത്തിന്നുള്ള ആട്ടുകൊറ്റന്റെ നീരാജനവും ഉദൎച്ചയുമായി നീരാജനാൎപ്പണമായ നെഞ്ചും ഉദൎച്ചാൎപ്പണമായ കൈക്കുറകും നീ ശുദ്ധീകരിക്കേണം. 28അതു ഉദൎച്ചാൎപ്പണമാകകൊണ്ടു യിസ്രായേൽമക്കളുടെ പക്കൽനിന്നു നിത്യാവകാശമായിട്ടു അഹരോന്നും അവന്റെ പുത്രന്മാൎക്കും ഉള്ളതായിരിക്കേണം; അതു യിസ്രായേൽമക്കൾ അൎപ്പിക്കുന്ന സമാധാനയാഗത്തിന്റെ ഉദൎച്ചാൎപ്പണമായി യഹോവെക്കുള്ള ഉദൎച്ചാൎപ്പണം തന്നേ ആയിരിക്കേണം. 29അഹരോന്റെ വിശുദ്ധവസ്ത്രം അവന്റെ ശേഷം അവന്റെ പുത്രന്മാൎക്കുള്ളതാകേണം; അതു ധരിച്ചു അവർ അഭിഷേകവും കരപൂരണവും പ്രാപിക്കേണം. 30അവന്റെ പുത്രന്മാരിൽ അവന്നു പകരം പുരോഹിതനായി വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷ ചെയ്‌വാൻ സമാഗമനകൂടാരത്തിൽ കടക്കുന്നവൻ ഏഴു ദിവസം അതു ധരിക്കേണം 31കരപൂരണത്തിന്റെ ആട്ടുകൊറ്റനെ എടുത്തു അതിന്റെ മാംസം വിശുദ്ധമായോരു സ്ഥലത്തു വെച്ചു പാകം ചെയ്യേണം. 32ആട്ടുകൊറ്റന്റെ മാംസവും കൊട്ടയിലുള്ള അപ്പവും അഹരോനും അവന്റെ പുത്രന്മാരും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽവെച്ചു തിന്നേണം. 33അവരുടെ കരപൂരണത്തിന്നും വിശുദ്ധീകരണത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിക്കുന്ന വസ്തുക്കളെ അവർ തിന്നേണം; അവ വിശുദ്ധമായിരിക്കയാൽ അന്യൻ തിന്നരുതു. 34കരപൂരണയാഗത്തിന്റെ മാംസത്തിലും അപ്പത്തിലും വല്ലതും പ്രഭാതകാലംവരെ ശേഷിച്ചിരുന്നാൽ ആ ശേഷിപ്പു തീയിൽ ഇട്ടു ചുട്ടുകളയേണം; അതു വിശുദ്ധമാകകൊണ്ടു തിന്നരുതു. 35അങ്ങനെ ഞാൻ നിന്നോടു കല്പിച്ചതുപോലെ ഒക്കെയും നീ അഹരോന്നും അവന്റെ പുത്രന്മാൎക്കും ചെയ്യേണം; ഏഴു ദിവസം അവൎക്കു കരപൂരണം ചെയ്യേണം. 36പ്രയാശ്ചിത്തത്തിന്നായി ദിവസേന ഓരോ കാളയെ പാപയാഗമായിട്ടു അൎപ്പിക്കേണം; യാഗപീഠത്തിന്നും പ്രായശ്ചിത്തം കഴിച്ചു പാപശുദ്ധി വരുത്തുകയും അതിനെ ശുദ്ധീകരിക്കേണ്ടതിന്നു അഭിഷേകം ചെയ്കയും വേണം. 37ഏഴു ദിവസം നീ യാഗപീഠത്തിന്നായി പ്രായശ്ചിത്തം കഴിച്ചു അതിനെ ശുദ്ധീകരിക്കേണം; യാഗപീഠം അതിവിശുദ്ധമായിരിക്കേണം; യാഗപീഠത്തെ തൊടുന്നവനൊക്കെയും വിശുദ്ധനായിരിക്കേണം. 38യാഗപീഠത്തിന്മേൽ അൎപ്പിക്കേണ്ടതു എന്തെന്നാൽ: ദിവസന്തോറും നിരന്തരം ഒരു വയസ്സുപ്രായമുള്ള രണ്ടു ആട്ടിൻകുട്ടി; 39ഒരു ആട്ടിൻകുട്ടിയെ രാവിലെ അൎപ്പിക്കേണം; മറ്റെ ആട്ടിൻകുട്ടിയെ വൈകുന്നേരത്തു അൎപ്പിക്കേണം. 40ഇടിച്ചെടുത്ത കാൽഹീൻ എണ്ണ പകൎന്നിരിക്കുന്ന ഒരു ഇടങ്ങഴി നേരിയ മാവും പാനീയയാഗമായി കാൽഹീൻ വീഞ്ഞും ആട്ടിൻകുട്ടിയോടുകൂടെ അൎപ്പിക്കേണം. 41മറ്റെ ആട്ടിൻകുട്ടിയെ രാവിലത്തെ ഭോജനയാഗത്തിന്നും അതിന്റെ പാനീയയാഗത്തിന്നും ഒത്തവണ്ണം ഒരുക്കി സൌരഭ്യവാസനയായി യഹോവെക്കു ദഹനയാഗമായി വൈകുന്നേരത്തു അൎപ്പിക്കേണം. 42ഞാൻ നിന്നോടു സംസാരിക്കേണ്ടതിന്നു നിങ്ങൾക്കു വെളിപ്പെടുവാനുള്ള സമാഗമനകൂടാരത്തിന്റെ വാതിൽക്കൽവെച്ചു യഹോവയുടെ മുമ്പാകെ ഇതു നിങ്ങൾക്കു തലമുറതലമുറയായി നിരന്തരഹോമയാഗമായിരിക്കേണം. 43അവിടെ ഞാൻ യിസ്രായേൽമക്കൾക്കു വെളിപ്പെടും. അതു എന്റെ തേജസ്സിനാൽ ശുദ്ധീകരിക്കപ്പെടും. 44ഞാൻ സമാഗമനകൂടാരവും യാഗപീഠവും ശുദ്ധീകരിക്കും. ഞാൻ അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു ശുദ്ധീകരിക്കും. 45ഞാൻ യിസ്രായേൽമക്കളുടെ മദ്ധ്യേ വസിക്കയും അവൎക്കു ദൈവമായിരിക്കയും ചെയ്യും. 46അവരുടെ മദ്ധ്യേ വസിക്കേണ്ടതിന്നു അവരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നവനായി അവരുടെ ദൈവമായ യഹോവ ഞാൻ ആകുന്നു എന്നു അവർ അറിയും; ഞാൻ അവരുടെ ദൈവമായ യഹോവ തന്നേ.