1തിരുനിവാസത്തെ പിരിച്ച പഞ്ഞിനൂൽ, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ടുണ്ടാക്കിയ പത്തു മൂടുശീലകൊണ്ടു തീൎക്കേണം, നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകൾ ഉള്ളവയായി അവയെ ഉണ്ടാക്കേണം. 2ഓരോ മൂടുശീലെക്കു ഇരുപത്തെട്ടു മുഴം നീളവും ഓരോ മൂടുശീലെക്കു നാലു മുഴം വീതിയും ഇങ്ങനെ മൂടുശീലെക്കെല്ലാം ഒരു അളവു ആയിരിക്കേണം. 3അഞ്ചു മൂടുശീല ഒന്നോടൊന്നു ഇണെച്ചിരിക്കേണം; മറ്റെ അഞ്ചു മൂടുശീലെയും ഒന്നോടൊന്നു ഇണെച്ചിരിക്കേണം. 4ഇങ്ങനെ ഇണെച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലെയുടെ വിളുമ്പിൽ നീലനൂൽകൊണ്ടു കണ്ണി ഉണ്ടാക്കേണം; രണ്ടാമത്തെ വിരിയുടെ പുറത്തെ മൂടുശീലയുടെ വിളുമ്പിലും അങ്ങനെ തന്നേ ഉണ്ടാക്കേണം. 5ഒരു മൂടുശീലയിൽ അമ്പതു കണ്ണി ഉണ്ടാക്കേണം; രണ്ടാമത്തെ വിരിയിലുള്ള മൂടുശീലയുടെ വിളുമ്പിലും അമ്പതു കണ്ണി ഉണ്ടാക്കേണം; കണ്ണി നേൎക്കുനേരെ ആയിരിക്കേണം. 6പൊന്നുകൊണ്ടു അമ്പതു കൊളുത്തും ഉണ്ടാക്കേണം; തിരുനിവാസം ഒന്നായിരിപ്പാൻ തക്കവണ്ണം മൂടുശീലകളെ കൊളുത്തുകൊണ്ടു ഒന്നിച്ചു ഇണെക്കേണം. 7തിരുനിവാസത്തിന്മേൽ മൂടുവിരിയായി കോലാട്ടുരോമം കൊണ്ടു മൂടുശീല ഉണ്ടാക്കേണം; പതിനൊന്നു മൂടുശീല വേണം. 8ഓരോ മൂടുശീലെക്കു മുപ്പതു മുഴം നീളവും ഓരോ മൂടുശീലെക്കു നാലു മുഴം വീതിയും ഇങ്ങനെ മൂടുശീല പതിനൊന്നും ഒരു അളവു ആയിരിക്കേണം. 9അഞ്ചു മൂടുശീല ഒന്നായും ആറു മൂടുശീല ഒന്നായും ഇണെച്ചു ആറാമത്തെ മൂടുശീല കൂടാരത്തിന്റെ മുൻവശത്തു മടക്കി ഇടേണം. 10ഇണെച്ചുണ്ടാക്കിയ ഒന്നാമത്തെ വരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ അമ്പതു കണ്ണിയും രണ്ടാമത്തെ വരിയിലെ മൂടുശീലയുടെ വിളുമ്പിൽ അമ്പതു കണ്ണിയും ഉണ്ടാക്കേണം. 11താമ്രംകൊണ്ടു അമ്പതു കൊളുത്തും ഉണ്ടാക്കി കൊളുത്തു കണ്ണിയിൽ ഇട്ടു കൂടാരം ഒന്നായിരിക്കത്തക്കവണ്ണം ഇണെച്ചുകൊള്ളേണം. 12മൂടുവിരിയുടെ മൂടുശീലയിൽ മിച്ചമായി കവിഞ്ഞുകിടക്കുന്ന പാതി മൂടുശീല തിരുനിവാസത്തിന്റെ പിൻവശത്തു തൂങ്ങിക്കിടക്കേണം. 13മൂടുവിരിയുടെ മൂടുശീല നീളത്തിൽ ശേഷിപ്പുള്ളതു ഇപ്പുറത്തു ഒരു മുഴവും അപ്പുറത്തു ഒരു മുഴവും ഇങ്ങനെ തിരുനിവാസത്തെ മൂടേണ്ടുന്നതിന്നു അതിന്റെ രണ്ടു പാൎശ്വങ്ങളിലും തൂങ്ങിക്കിടക്കേണം. 14ചുവപ്പിച്ച ആട്ടുകൊറ്റന്തോൽകൊണ്ടു മൂടുവിരിക്കു ഒരു പുറമൂടിയും അതിന്റെ മീതെ തഹശൂതോൽകൊണ്ടു ഒരു പുറമൂടിയും ഉണ്ടാക്കേണം. 15തിരുനിവാസത്തിന്നു ഖദിരമരംകൊണ്ടു നിവിരെ നില്ക്കുന്ന പലകകളും ഉണ്ടാക്കേണം. 16ഓരോ പലകെക്കു പത്തുമുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരിക്കേണം. 17ഓരോ പലകെക്കു ഒന്നോടൊന്നു ചേൎന്നിരിക്കുന്ന രണ്ടു കുടുമ ഉണ്ടായിരിക്കേണം, തിരുനിവാസത്തിന്റെ പലകെക്കു ഒക്കെയും അങ്ങനെ തന്നേ ഉണ്ടാക്കേണം. 18തിരുനിവാസത്തിന്നു പലകകൾ ഉണ്ടാക്കേണം; തെക്കു വശത്തേക്കു ഇരുപതു പലക. 19ഇരുപതു പലകെക്കും താഴെ വെള്ളികൊണ്ടു നാല്പതു ചുവടു, ഒരു പലകയുടെ അടിയിൽ രണ്ടു കുടുമെക്കു രണ്ടു ചുവടും മറ്റൊരു പലകയുടെ അടിയിൽ രണ്ടു കുടുമെക്കു രണ്ടു ചുവടും ഇങ്ങനെ ഇരുപതു പലകയുടെയും അടിയിൽ വെള്ളികൊണ്ടു നാല്പതു ചുവടു ഉണ്ടാക്കേണം. 20തിരുനിവാസത്തിന്റെ മറുപുറത്തു വടക്കുവശത്തേക്കു ഇരുപതു പലകയും ഒരു പലകയുടെ താഴെ രണ്ടു ചുവടു, 21മറ്റൊരു പലകയുടെ താഴെ രണ്ടു ചുവടു, ഇങ്ങനെ അവെക്കു നാല്പതു വെള്ളിച്ചുവടും ഉണ്ടാക്കേണം. 22തിരുനിവാസത്തിന്റെ പിൻവശത്തു പടിഞ്ഞാറോട്ടു ആറു പലക ഉണ്ടാക്കേണം. 23തിരുനിവാസത്തിന്റെ രണ്ടു വശത്തുമുള്ള മൂലെക്കു ഈരണ്ടു പലക ഉണ്ടാക്കേണം. 24ഇവ താഴെ ഇരട്ടിയായിരിക്കേണം; മേലറ്റത്തോ ഒന്നാം വളയംവരെ തമ്മിൽ ചേൎന്നു ഒറ്റയായിരിക്കേണം; രണ്ടിന്നും അങ്ങനെ തന്നേ വേണം; അവ രണ്ടു മൂലെക്കും ഇരിക്കേണം. 25ഇങ്ങനെ എട്ടു പലകയും അവയുടെ വെള്ളിച്ചുവടു, ഒരു പലകയുടെ അടിയിൽ രണ്ടു ചുവടു മറ്റൊരു പലകയുടെ അടിയിൽ രണ്ടു ചുവടു ഇങ്ങനെ പതിനാറു വെള്ളിച്ചുവടും വേണം. 26ഖദിരമരംകൊണ്ടു അന്താഴങ്ങൾ ഉണ്ടാക്കേണം; തിരുനിവാസത്തിന്റെ ഒരു ഭാഗത്തെ പലകെക്കു അഞ്ചു അന്താഴം 27തിരുനിവാസത്തിന്റെ മറുഭാഗത്തെ പലകെക്കു അഞ്ചു അന്താഴം, തിരുനിവാസത്തിന്റെ പടിഞ്ഞാറെ ഭാഗത്തു പിൻവശത്തെ പലകെക്കു അഞ്ചു അന്താഴം. 28നടുവിലത്തെ അന്താഴം പലകയുടെ നടുവിൽ ഒരു അറ്റത്തുനിന്നു മറ്റെ അറ്റത്തോളം ചെല്ലുന്നതായിരിക്കേണം. 29പലക പൊന്നുകൊണ്ടു പൊതികയും അന്താഴം ചെലുത്തുവാനുള്ള അവയുടെ വളയങ്ങൾ പൊന്നുകൊണ്ടു ഉണ്ടാക്കുകയും വേണം; അന്താഴങ്ങൾ പൊന്നുകൊണ്ടു പൊതിയേണം. 30അങ്ങനെ പൎവ്വതത്തിൽവെച്ചു കാണിച്ചുതന്ന പ്രമാണപ്രകാരം നീ തിരുനിവാസം നിവിൎത്തേണം. 31നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു ഒരു തിരശ്ശീല ഉണ്ടാക്കേണം; നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകളുള്ളതായി അതിനെ ഉണ്ടാക്കേണം. 32പൊന്നു പൊതിഞ്ഞതും പൊൻകൊളുത്തുള്ളതും വെള്ളികൊണ്ടുള്ള നാലു ചുവടിന്മേൽ നില്ക്കുന്നതുമായ നാലു ഖദിരസ്തംഭങ്ങളിന്മേൽ അതു തൂക്കിയിടേണം. 33കൊളുത്തുകളിൽ തിരശ്ശീല തൂക്കി സാക്ഷ്യപ്പെട്ടകം തിരശ്ശീലെക്കകത്തു കൊണ്ടുചെന്നു വെക്കേണം; തിരശ്ശീല വിശുദ്ധസ്ഥലവും അതിവിശുദ്ധസ്ഥലവും തമ്മിൽ വേർതിരിക്കുന്നതായിരിക്കേണം. 34അതിവിശുദ്ധസ്ഥലത്തു സാക്ഷ്യപ്പെട്ടകത്തിൻ മീതെ കൃപാസനം വെക്കേണം. 35തിരശ്ശീലയുടെ പുറമെ മേശയും മേശക്കു എതിരെ തിരുനിവാസത്തിന്റെ തെക്കുഭാഗത്തു നിലവിളക്കും വെക്കേണം; മേശ വടക്കുഭാഗത്തു വെക്കേണം. 36നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽ പണിയായ ഒരു മറയും കൂടാരത്തിന്റെ വാതിലിന്നു ഉണ്ടാക്കേണം. 37മറശ്ശീലെക്കു ഖദിരമരംകൊണ്ടു അഞ്ചു തൂണുണ്ടാക്കി പൊന്നുകൊണ്ടു പൊതിയേണം. അവയുടെ കൊളുത്തു പൊന്നുകൊണ്ടു ആയിരിക്കേണം; അവെക്കു താമ്രംകൊണ്ടു അഞ്ചു ചുവടും വാൎപ്പിക്കേണം.