1അനന്തരം ദാവീദ് തന്നോടുകൂടെയുള്ള ജനത്തെ എണ്ണിനോക്കി; അവൎക്കു സഹസ്രാധിപന്മാരെയും ശതാധിപന്മാരെയും നിയമിച്ചു. 2ദാവീദ് ജനത്തിൽ മൂന്നിൽ ഒരു പങ്കു യോവാബിന്റെ കൈക്കീഴും മൂന്നിൽ ഒരു പങ്കു സെരൂയയുടെ മകനും യോവാബിന്റെ സഹോദരനും ആയ അബീശായിയുടെ കൈക്കീഴും മൂന്നിൽ ഒരു പങ്കു ഗിത്യനായ ഇത്ഥായിയുടെ കൈക്കീഴും അയച്ചു: ഞാനും നിങ്ങളോടുകൂടെ വരും എന്നു രാജാവു ജനത്തോടു പറഞ്ഞു. 3എന്നാൽ ജനം: നീ വരേണ്ടാ; ഞങ്ങൾ തോറ്റോടി എന്നുവരികിൽ ഞങ്ങളുടെ കാൎയ്യം ആരും ഗണ്യമാക്കുകയില്ല; ഞങ്ങളിൽ പാതിപേർ പട്ടുപോയി എന്നുവരികിലും അതാരും ഗണ്യമാക്കുകയില്ല; നീയോ ഞങ്ങളിൽ പതിനായിരം പേൎക്കു തുല്യൻ. ആകയാൽ നീ പട്ടണത്തിൽ ഇരുന്നുകൊണ്ടു ഞങ്ങൾക്കു സഹായം ചെയ്യുന്നതു നല്ലതു എന്നു പറഞ്ഞു. 4രാജാവു അവരോടു: നിങ്ങൾക്കു ഉത്തമം എന്നു തോന്നുന്നതു ഞാൻ ചെയ്യാം എന്നു പറഞ്ഞു. പിന്നെ രാജാവു പടിവാതില്ക്കൽ നിന്നു; ജനമൊക്കെയും നൂറുനൂറായും ആയിരമായിരമായും പുറപ്പെട്ടു. 5അബ്ശാലോംകുമാരനോടു എന്നെ ഓൎത്തു കനിവോടെ പെരുമാറുവിൻ എന്നു രാജാവു യോവാബിനോടും അബീശായിയോടും ഇത്ഥായിയോടും കല്പിച്ചു. രാജാവു അധിപതിമാരോടൊക്കെയും അബ്ശാലോമിനെക്കുറിച്ചു കല്പിക്കുമ്പോൾ ജനമെല്ലാം കേട്ടു. 6പിന്നെ ജനം പടനിലത്തേക്കു യിസ്രായേലിന്റെ നേരെ പുറപ്പെട്ടു; എഫ്രയീംവനത്തിൽവെച്ചു പടയുണ്ടായി. 7യിസ്രായേൽജനം ദാവീദിന്റെ ചേവകരോടു തോറ്റു. അന്നു അവിടെ ഒരു മഹാസംഹാരം നടന്നു ഇരുപതിനായിരംപേർ പട്ടുപോയി. 8പട ആ ദേശത്തെല്ലാടവും പരന്നു; അന്നു വാളിന്നിരയായതിലും അധികം പേർ വനത്തിന്നിരയായ്തീൎന്നു. 9അബ്ശാലോം ദാവീദിന്റെ ചേവകൎക്കു എതിൎപ്പെട്ടു; അബ്ശാലോം കോവർകഴുതപ്പുറത്തു ഓടിച്ചുപോകുമ്പോൾ കോവർകഴുത കൊമ്പു തിങ്ങിനില്ക്കുന്ന ഒരു വലിയ കരുവേലകത്തിൻ കീഴെ എത്തി; അവന്റെ തലമുടി കരുവേലകത്തിൽ പിടിപെട്ടിട്ടു അവൻ ആകാശത്തിന്നും ഭൂമിക്കും മദ്ധ്യേ തൂങ്ങി; അവന്റെ കീഴിൽനിന്നു കോവർകഴുത ഓടിപ്പോയി. 10ഒരുത്തൻ അതു കണ്ടിട്ടു: അബ്ശാലോം ഒരു കരുവേലകത്തിൽ തൂങ്ങിക്കിടക്കുന്നതു ഞാൻ കണ്ടു എന്നു യോവാബിനോടു അറിയിച്ചു. 11യോവാബ് തന്നെ അറിയിച്ചവനോടു: നീ അവനെ കണ്ടിട്ടു അവിടെവെച്ചുതന്നേ വെട്ടിക്കളയാഞ്ഞതു എന്തു? ഞാൻ നിനക്കു പത്തുശേക്കെൽ വെള്ളിയും ഒരു അരക്കച്ചയും തരുമായിരുന്നുവല്ലോ എന്നു പറഞ്ഞു. 12അവൻ യോവാബിനോടു പറഞ്ഞതു: ആയിരം ശേക്കെൽ വെള്ളി എനിക്കു തന്നാലും ഞാൻ രാജകുമാരന്റെ നേരെ കൈ നീട്ടുകയില്ല; അബ്ശാലോംകുമാരനെ ആരും തൊടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ എന്നു രാജാവു നിന്നോടും അബീശായിയോടും ഇത്ഥായിയോടും ഞങ്ങൾ കേൾക്കെയല്ലോ കല്പിച്ചതു. 13അല്ല, ഞാൻ അവന്റെ പ്രാണനെ ദ്രോഹിച്ചിരുന്നെങ്കിൽ - രാജാവിന്നു ഒന്നും മറവായിരിക്കയില്ലല്ലോ - നീ തന്നേ എന്നോടു അകന്നു നില്ക്കുമായിരുന്നു. 14എന്നാൽ യോവാബ്: ഞാൻ ഇങ്ങനെ നിന്നോടു സംസാരിച്ചു നേരം കളകയില്ല എന്നു പറഞ്ഞു മൂന്നു കുന്തം കയ്യിൽ എടുത്തു അബ്ശാലോം കരുവേലകത്തിൽ ജീവനോടു തൂങ്ങിക്കിടക്കുമ്പോൾ തന്നേ അവയെ അവന്റെ നെഞ്ചിന്നകത്തു കുത്തിക്കടത്തി. 15യോവാബിന്റെ ആയുധവാഹകന്മാരായ പത്തു ബാല്യക്കാർ വളഞ്ഞു നിന്നു അബ്ശാലോമിനെ അടിച്ചുകൊന്നു. 16പിന്നെ യോവാബ് കാഹളം ഊതി; യോവാബ് ജനത്തെ വിലക്കിയതുകൊണ്ടു അവർ യിസ്രായേലിനെ പിന്തുടരുന്നതു വിട്ടുമടങ്ങി. 17അബ്ശാലോമിനെ അവർ എടുത്തു വനത്തിൽ ഒരു വലിയ കുഴിയിൽ ഇട്ടു; അവന്റെ മേൽ ഏറ്റവും വലിയോരു കല്ക്കൂമ്പാരം കൂട്ടി; യിസ്രായേലൊക്കെയും താന്താന്റെ വീട്ടിലേക്കു ഓടിപ്പോയി. 18അബ്ശാലോം ജീവനോടിരുന്ന സമയം: എന്റെ പേർ നിലനിൎത്തേണ്ടതിന്നു എനിക്കു മകനില്ലല്ലോ എന്നു പറഞ്ഞു, രാജാവിൻ താഴ്വരയിലെ തൂൺ എടുത്തു നാട്ടി അതിന്നു തന്റെ പേർ വിളിച്ചിരുന്നു; അതിന്നു ഇന്നുവരെ അബ്ശാലോമിന്റെ ജ്ഞാപക സ്തംഭം എന്നു പറഞ്ഞുവരുന്നു. 19അനന്തരം സാദോക്കിന്റെ മകനായ അഹീമാസ്: ഞാൻ ഓടിച്ചെന്നു രാജാവിനോടു, യഹോവ അവന്നുവേണ്ടി ശത്രുക്കളോടു പ്രതികാരം ചെയ്തിരിക്കുന്ന സദ്വൎത്തമാനം അറിയിക്കട്ടെ എന്നു പറഞ്ഞു. 20യോവാബ് അവനോടു: നീ ഇന്നു സദ്വൎത്തമാനദൂതനാകയില്ല; ഇനി ഒരു ദിവസം സദ്വൎത്തമാനം കൊണ്ടുപോകാം; രാജകുമാരൻ മരിച്ചിരിക്കകൊണ്ടു നീ ഇന്നു സദ്വൎത്തമാനദൂതനാകയില്ല എന്നു പറഞ്ഞു. 21പിന്നെ യോവാബ് കൂശ്യനോടു: നീ കണ്ടതു രാജാവിനെ ചെന്നു അറിയിക്ക എന്നു പറഞ്ഞു. കൂശ്യൻ യോവാബിനെ വണങ്ങി ഓടി. സാദോക്കിന്റെ മകനായ അഹീമാസ് പിന്നെയും യോവാബിനോടു: ഏതായാലും ഞാനും കൂശ്യന്റെ പിന്നാലെ ഓടട്ടെ എന്നു പറഞ്ഞു. 22അതിന്നു യോവാബ്: എന്റെ മകനേ, നീ എന്തിന്നു ഓടുന്നു? നിനക്കു പ്രതിഫലം കിട്ടുകയില്ലല്ലോ എന്നു പറഞ്ഞു. 23അവൻ പിന്നെയും: ഏതായാലും ഞാൻ ഓടും എന്നു പറഞ്ഞതിന്നു: എന്നാൽ ഓടിക്കൊൾക എന്നു അവൻ പറഞ്ഞു. അങ്ങനെ അഹീമാസ് സമഭൂമിവഴിയായി ഓടി കൂശ്യനെ കടന്നുപോയി. 24എന്നാൽ ദാവീദ് രണ്ടു പടിവാതിലിന്നു മദ്ധ്യേ ഇരിക്കയായിരുന്നു. കാവല്ക്കാരൻ പടിവാതിലിന്നും മീതെ മതിലിന്റെ മുകളിൽ കയറി തല ഉയൎത്തിനോക്കി ഒരുത്തൻ തനിച്ചു ഓടിവരുന്നതു കണ്ടു. 25കാവല്ക്കാരൻ രാജാവിനോടു വിളിച്ചു അറിയിച്ചു. അവൻ ഏകൻ എങ്കിൽ സദ്വൎത്തമാനവും കൊണ്ടാകുന്നു വരുന്നതു എന്നു രാജാവു പറഞ്ഞു. 26അവൻ നടന്നു അടുത്തു. പിന്നെ കാവല്ക്കാരൻ മറ്റൊരുത്തൻ ഓടിവരുന്നതു കണ്ടു; കാവല്ക്കാരൻ വാതിൽ കാക്കുന്നവനോടു: ഇതാ, പിന്നെയും ഒരു ആൾ തനിച്ചു ഓടി വരുന്നു എന്നു വിളിച്ചു പറഞ്ഞു. അവനും സദ്വൎത്തമാനദൂതനാകുന്നു എന്നു രാജാവു പറഞ്ഞു. 27ഒന്നാമത്തവന്റെ ഓട്ടം സാദോക്കിന്റെ മകനായ അഹീമാസിന്റെ ഓട്ടംപോലെ എനിക്കു തോന്നുന്നു എന്നു കാവല്ക്കാരൻ പറഞ്ഞു. അതിന്നു രാജാവു: അവൻ നല്ലവൻ; നല്ലവൎത്തമാനം കൊണ്ടുവരുന്നു എന്നു പറഞ്ഞു. 28അഹീമാസ് രാജാവിനോടു ശുഭം, ശുഭം എന്നു വിളിച്ചു പറഞ്ഞു രാജാവിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു: യജമാനനായ രാജാവിന്റെ നേരെ കൈ ഓങ്ങിയവരെ ഏല്പിച്ചുതന്ന നിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവൻ എന്നു പറഞ്ഞു. 29അപ്പോൾ രാജാവു അബ്ശാലോംകുമാരൻ സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു അഹീമാസ്: യോവാബ് രാജാവിന്റെ ഭൃത്യനെയും അടിയനെയും അയക്കുമ്പോൾ വലിയോരു കലഹം കണ്ടു; എന്നാൽ അതു എന്തെന്നു ഞാൻ അറിഞ്ഞില്ല എന്നു പറഞ്ഞു. 30നീ അവിടെ മാറി നില്ക്ക എന്നു രാജാവു പറഞ്ഞു. അവൻ മാറിനിന്നു. 31ഉടനെ കൂശ്യൻ വന്നു: യജമാനനായ രാജാവിന്നു ഇതാ നല്ല വൎത്തമാനം; നിന്നോടു എതിൎത്ത എല്ലാവരോടും യഹോവ ഇന്നു നിനക്കുവേണ്ടി പ്രതികാരം ചെയ്തിരിക്കുന്നു എന്നു കൂശ്യൻ പറഞ്ഞു. 32അപ്പോൾ രാജാവു കൂശ്യനോടു: അബ്ശാലോംകുമാരൻ സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു കൂശ്യൻ യജമാനനായ രാജാവിന്റെ ശത്രുക്കളും നിന്നോടു ദോഷം ചെയ്‌വാൻ എഴുന്നേല്ക്കുന്ന എല്ലാവരും ആ കുമാരനെപ്പോലെ ആകട്ടെ എന്നു പറഞ്ഞു. 33ഉടനെ രാജാവു നടുങ്ങി പടിപ്പുരമാളികയിൽ കയറി: എന്റെ മകനേ, അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ, അബ്ശാലോമേ, ഞാൻ നിനക്കു പകരം മരിച്ചെങ്കിൽ കൊള്ളായിരുന്നു; അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ! എന്നിങ്ങനെ പറഞ്ഞു കരഞ്ഞുംകൊണ്ടു നടന്നു.