1എന്നോടു സംസാരിക്കുന്ന ദൂതൻ പിന്നെയും വന്നു, ഉറക്കത്തിൽനിന്നു ഉണൎത്തുന്നതുപോലെ എന്നെ ഉണൎത്തി: 2നീ എന്തു കാണുന്നു എന്നു എന്നോടു ചോദിച്ചതിന്നു ഞാൻ: മുഴുവനും പൊന്നുകൊണ്ടുള്ളോരു വിളക്കുതണ്ടും അതിന്റെ തലെക്കൽ ഒരു കുടവും അതിന്മേൽ ഏഴു വിളക്കും അതിന്റെ തലെക്കലുള്ള ഏഴു വിളക്കിന്നു ഏഴു കുഴലും 3അതിന്നരികെ കുടത്തിന്റെ വലത്തുഭാഗത്തു ഒന്നും ഇടത്തുഭാഗത്തു ഒന്നും ഇങ്ങനെ രണ്ടു ഒലിവുമരവും ഞാൻ കാണുന്നു എന്നു പറഞ്ഞു. 4എന്നോടു സംസാരിക്കുന്ന ദൂതനോടു ഞാൻ: യജമാനനേ, ഇതു എന്താകുന്നു എന്നു ചോദിച്ചു. 5എന്നോടു സംസാരിക്കുന്ന ദൂതൻ എന്നോടു: ഇതു എന്താകുന്നു എന്നു നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്നു: ഇല്ല, യജമാനനേ, എന്നു ഞാൻ പറഞ്ഞു. 6അവൻ എന്നോടു ഉത്തരം പറഞ്ഞതെന്തെന്നാൽ: സെരുബ്ബാബേലിനോടുള്ള യഹോവയുടെ അരുളപ്പാടാവിതു: സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 7സെരുബ്ബാബേലിന്റെ മുമ്പിലുള്ള മഹാപൎവ്വതമേ, നീ ആർ? നീ സമഭൂമിയായ്തീരും; അതിന്നു കൃപ, കൃപ എന്ന ആൎപ്പോടുകൂടെ അവൻ ആണിക്കല്ലു കയറ്റും. 8യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: 9സെരുബ്ബാബേലിന്റെ കൈ ഈ ആലയത്തിന്നു അടിസ്ഥാനം ഇട്ടിരിക്കുന്നു; അവന്റെ കൈ തന്നേ അതു തീൎക്കും; സൈന്യങ്ങളുടെ യഹോവ എന്നെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നീ അറിയും. 10അല്പകാൎയ്യങ്ങളുടെ ദിവസത്തെ ആർ തുച്ഛീകരിക്കുന്നു? സൎവ്വഭൂമിയിലും ഊടാടിച്ചെല്ലുന്ന യഹോവയുടെ ഈ ഏഴു കണ്ണു സെരുബ്ബാബേലിന്റെ കയ്യിലുള്ള തുക്കുകട്ട കണ്ടു സന്തോഷിക്കുന്നു. 11അതിന്നു ഞാൻ അവനോടു: വിളക്കുതണ്ടിന്നു ഇടത്തു ഭാഗത്തും വലത്തുഭാഗത്തും ഉള്ള രണ്ടു ഒലിവു മരം എന്താകുന്നു എന്നു ചോദിച്ചു. 12ഞാൻ രണ്ടാം പ്രാവശ്യം അവനോടു: പൊന്നുകൊണ്ടുള്ള രണ്ടു നാളത്തിന്നരികെ പൊൻനിറമായ എണ്ണ ഒഴുക്കുന്ന രണ്ടു ഒലിവുകൊമ്പു എന്തു എന്നു ചോദിച്ചു. 13അവൻ എന്നോടു: ഇതു എന്താകുന്നു എന്നു നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്നു: ഇല്ല, യജമാനനേ, എന്നു ഞാൻ പറഞ്ഞു. 14അതിന്നു അവൻ: ഇവർ സൎവ്വഭൂമിയുടെയും കൎത്താവിന്റെ സന്നിധിയിൽ നില്ക്കുന്ന രണ്ടു അഭിഷിക്തന്മാർ എന്നു പറഞ്ഞു.